ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്; 'ഹിന്ദു പാകിസ്ഥാൻ' പരാമർശത്തിലുറച്ച് തരൂർ
- ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നും അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് ശ്രമമെന്നും ശശി തരൂർ
തിരുവനന്തപുരം: ഹിന്ദു പാകിസ്ഥാൻ പരാമർശത്തിലുറച്ച് തരൂർ. ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നും അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് ശ്രമമെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ഭയപ്പെടുത്താൻ ശ്രമിക്കുന്നതില്‍ കാര്യമില്ലെന്നും ശശി തരൂര്‍ വിശദമാക്കി.
നേരത്തെ ശശി തരൂരിന്‍റെ തിരുവനന്തപുരത്തെ ഓഫീസിന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണമുണ്ടായി. ഓഫീസിനുമുന്നിൽ കരി ഓയിൽ ഒഴിക്കുകയും പാക്കിസ്ഥാൻ ഓഫീസ് എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഹിന്ദു പാകിസ്ഥാൻ പരാമർശത്തിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. തരീരിന്‍റെ ഓഫീസിനു മുന്നിൽ യുവമോർച്ച പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു. ബിജെപിയുടേത് ഫാസിസ്റ്റ് നടപടിയെന്ന് ചെന്നിത്തല പ്രചികരിച്ചു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകും എന്നായിരുന്നു ശശി തരൂര്‍ എം.പിയുടെ പ്രസ്താവന. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി നീക്കമെന്ന് ശശി തരൂര്‍ എം.പി. അങ്ങിനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു ഹിന്ദു പാക്കിസ്ഥാനായി ഇന്ത്യ മാറുമെന്നും തരൂര്‍ പറഞ്ഞു.