ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം വിട്ടുനല്‍കി
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്കാര ചടങ്ങുകള്‍ക്കായി വിട്ടുകൊടുത്തു. ഡല്ലാസിലെ ആശുപത്രി അധികൃതരാണ് ഷെറിന്റെ മൃതദേഹം വിട്ടുനല്‍കിയത്. ആര്‍ക്കാണ് ഷെറിന്റെ മൃതദേഹം വിട്ടു നല്‍കിയത് അധികൃതര്‍ വ്യക്തമാക്കിയില്ല. അതേസമയം മൃതദേഹം വിട്ടുകിട്ടാന്‍ ഷെറിന്റെ ബന്ധുക്കളുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിശദമാക്കി.
റിച്ചാര്‍ഡ്സണില്‍ താമസിക്കുന്ന ഒമര്‍ സിദ്ദിഖിയെന്ന ഇരുപത്തിമൂന്നുകാരന്‍ ഷെറിന്റെ മൃതദേഹം സംസ്കാരചടങ്ങുകള്‍ക്കായി വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് അയ്യായിരത്തിലധികം പേരുടെ കയ്യൊപ്പോടെ ഓണ്‍ലൈന്‍ പരാതി സമര്‍പ്പിച്ചിരുന്നു. ടെക്സാസിലെ റിച്ചാര്‍ഡ്സണില്‍ നിന്നാണ് മൂന്നു വയസുകാരിയായ ഷെറിന്‍ മാത്യൂസിനെ ഒക്ടോബര്‍ 7 ന് കാണാതായത്. ഷെറിന്റെ മൃതദേഹം പതിനാല് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി.
പാലു കുടിക്കാത്തതിന് പുറത്ത് നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണ് സംഭവത്തില്‍ ഷെറിന്റെ പിതാവ് വെസ്ലി മാത്യൂസ് മൊഴി നല്‍കിയത്. അന്ന് വെസ്ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടു. പിന്നീട് വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായതോടെ വെസ്‍ലി മാത്യൂസ് മൊഴി മാറ്റി. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് അറസ്റ്റിലാണ്. അന്വേഷണത്തിന്‍റെ ഭാഗമായി വീട്ടില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമായി 47 വസ്തുക്കള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.