അരിയിൽ ഷുക്കൂർ വധക്കേസ്: ജയരാജനും, രാജേഷിനും ഇന്ന് നിര്‍ണ്ണായക ദിവസം
രാഷ്ട്രീയമായി ഇതിനോടകം ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ഇന്നും കോടതിയിൽ നിർണായക നീക്കങ്ങളുണ്ട്. നേരത്തെ കണ്ടെത്തി സമർപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായി യാതൊന്നും സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഇല്ലെന്ന് കാട്ടി കുറ്റപത്രം തള്ളാനുള്ള വാദം പി ജയരാജന്റെയും ടിവി രാജേഷിന്റെയും അഭിഭാഷകർ ഉയർത്തുമെന്നതാണ് ഇതിൽ പ്രധാനം
തലശ്ശേരി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ നൽകിയ കുറ്റപത്രം തലശേരി ജില്ലാ സെഷൻസ് കോടതി പരിഗണിക്കാനിരിക്കെ സിപിഎം നേതാക്കൾക്കും ഷുക്കൂറിന്‍റെ കുടുംബത്തിനും ഇന്ന് നിർണായകം. കുറ്റപത്രം തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷ് എംഎൽഎയും അടക്കമുള്ള പ്രതികൾ കോടതിയിൽ ആവശ്യപ്പെടും. ഇന്ന് സിബിഐ നിലപാട് അറിഞ്ഞ ശേഷം വിചാരണ എറണാകുളത്തേക്ക് മാറ്റാനാവശ്യപ്പെട്ടുള്ള നടപടികൾ ഷുക്കൂറിന്റെ കുടുംബം ശക്തമാക്കും.
രാഷ്ട്രീയമായി ഇതിനോടകം ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ഇന്നും കോടതിയിൽ നിർണായക നീക്കങ്ങളുണ്ട്. നേരത്തെ കണ്ടെത്തി സമർപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായി യാതൊന്നും സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഇല്ലെന്ന് കാട്ടി കുറ്റപത്രം തള്ളാനുള്ള വാദം പി ജയരാജന്റെയും ടിവി രാജേഷിന്റെയും അഭിഭാഷകർ ഉയർത്തുമെന്നതാണ് ഇതിൽ പ്രധാനം. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തപ്പെട്ട പി ജയരാജനെയും ടി.വി രാജേഷ് എംഎൽഎയെയും കേസിൽ നിന്ന് ഒഴിവാക്കിക്കിട്ടാനായി വിടുതൽ ഹർജി തയാറായിക്കഴിഞ്ഞു.
അനുബന്ധ കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ട പി ജയരാജനടക്കമുള്ള പ്രതികൾ കോടതിയിലെത്തുന്നുണ്ട്. സിബിഐ പ്രതിനിധിയും കോടതിയിൽ ഹാജരാകും. വിചരാണ എറണാകുളത്ത് നടത്തണമെന്ന കാര്യത്തിൽ സിബിഐ തന്നെ മുൻകൈയെടുത്ത് കോടതിയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കുമെന്നാണ് ഷുക്കൂറിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്.
സിബിഐ കുറ്റം ചുമത്തിയ കേസുകൾ സിബിഐ കോടതിയിൽ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിർദേശം ചൂണ്ടിക്കാട്ടിയാകും ഇത്. ഇതിൽ തീരുമാനമറിഞ്ഞ ശേഷമാകും എരണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റാനാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക. എന്നാൽ വിടുതൽ ഹർജിയിലടക്കം ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല. പുതിയ യാതൊന്നും ഇല്ലെന്നും രാഷ്ട്രീയക്കളിയാണ് പിറകിലെന്നും ആരോപിച്ച കുറ്റപത്രത്തിന്മേൽ കോടതിയിൽ ഇന്ന് നടക്കുന്ന എല്ലാ നീക്കങ്ങളും നിർണായകമാണ്.