Asianet News MalayalamAsianet News Malayalam

സൗമ്യ വധക്കേസിന്റെ നാള്‍വഴികള്‍

Soumya Murder Case
Author
New Delhi, First Published Sep 15, 2016, 6:12 AM IST

2011 ഫെബ്രുവരി  ഒന്നിന് രാത്രി 9.30നും 10 നും ഇടയില്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്ന്  പരുക്കേറ്റ് അബോധാവസ്ഥയിലുള്ള 23 വയസുള്ള സൗമ്യ വിശ്വനാഥന്‍ എന്ന പെണ്‍കുട്ടിയെ നാട്ടുകാ‍ര്‍ കണ്ടെത്തി ആശുപത്രിയിലാക്കി.

മുറിവുകളില്‍ നിന്ന് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞു.

ഫെബ്രുവരി ആറിന്  മൂന്ന് മണിയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൗമ്യ മരണത്തിന് കീഴടങ്ങി.

സൗമ്യയെ പരുക്കേറ്റ് കണ്ടെത്തിയതിന് പിന്നാലെ ഫെബ്രുവരി മൂന്നിന് ഗോവിന്ദച്ചാമി എന്ന ഒറ്റക്കയ്യന്‍ തമിഴനെ കടലൂര്‍ വിരുദാചലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

അന്ന് നടന്നതെന്ത്? (പൊലീസ് പറയുന്നത്)

എറണാകുളം – ഷൊര്‍ണൂര്‍ പാസഞ്ചര്‍(56608) ട്രെയിനിലെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കവര്‍ച്ച ചെയ്യാന്‍ ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി ശ്രമിക്കുന്നു. എതിര്‍ത്തതിനെ തുടര്‍ന്ന് പ്രതി സൗമ്യയെ ശാരീരികമായി  അക്രമിച്ചു. തല ട്രെയിനിന്റെ ചുമരില്‍ ഇടിച്ചു. കൈ ട്രെയിനിന്റെ വാതില്‍ വച്ച് ഞെരിച്ചു.  അര്‍ദ്ധബോധാവസ്ഥയിലായ സൗമ്യയെ മെല്ലെപ്പോകുകയായിരുന്ന ട്രെയിനില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ ട്രെയിനില്‍ നിന്നിറങ്ങിയ ഗോവിന്ദച്ചാമി 200 മീറ്ററോളം നടന്ന് രക്തത്തില്‍ കുളിച്ചു കിടന്ന സൗമ്യയെ കണ്ടെത്തി. പീഡിപ്പിച്ച് സൗമ്യയുടെ മൊബൈലടക്കമുള്ള വസ്തുക്കള്‍ കവര്‍ന്ന് രക്ഷപ്പെട്ടു.

പൊലീസ് അന്വേഷണം

ചേലക്കര സി ഐ കെ എ ശശിധരന്‍ പ്രാഥമിക അന്വേഷണം നടത്തിയ കേസ് ഫെബ്രുവരി എട്ടിന് ഡിവൈഎസ് പി  വി രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ഐജി ബി സന്ധ്യയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം  ഏപ്രില്‍ 19ന് അന്വേഷണ സംഘം വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കേസിലെ തെളിവുകള്‍

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്‌ത്രീയ തെളിവുകളെയാണ് പൊലീസ് ആശ്രയിച്ചത്. ഡിഎന്‍എ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി. സൗമ്യയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് പ്രതിയുടെ ഡിഎന്‍എ സാമ്പിളുകള്‍  ഫൊറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. സൗമ്യയുടെ ശരീരത്തില്‍ നിന്നും വസ്‌ത്രങ്ങളില്‍ നിന്നും പ്രതിയുടെ ബീജങ്ങളും കണ്ടെത്തി.

സൗമ്യ സഞ്ചരിച്ചിരുന്ന ലേഡീസ് കംപാര്‍ട്ട്മെന്റില്‍ നിന്ന് ഗോവിന്ദച്ചാമിയുടെ  ഷര്‍ട്ടിലെ ബട്ടന്‍സ് കണ്ടെടുത്തിട്ടുണ്ട്. ഗോവിന്ദച്ചാമിയെ വൈദ്യപരിശോധയ്‌ക്ക് വിധേയനാക്കിയപ്പോള്‍ നഖങ്ങള്‍ കൊണ്ട് മാന്തിയ പാടുകള്‍ ശരീരരത്തില്‍ കണ്ടെത്തി.
 
ഫൊറന്‍സിക് തെളിവുകള്‍
 
സൗമ്യയുടെ ശരീരത്തിലെ പാടുകള്‍  ട്രെയിനില്‍ വച്ച് അക്രമിക്കപ്പെട്ടത് തെളിയിക്കുന്നതായി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഷെര്‍ളി വാസുവിന്റെ റിപ്പോര്‍ട്ടിലുണ്ട്. നെറ്റിയില്‍ ഉണ്ടായിരുന്ന ആറു മുറിവുകള്‍  വീണപ്പോള്‍ ഉണ്ടായതല്ല. ഇത് ട്രെയിനിന്റെ ചുവരില്‍ ഇടിച്ചപ്പോള്‍ ഉള്ളത്. കൈകള്‍ വാതിലില്‍ അമര്‍ത്തി ക്ഷതമേല്‍പ്പിച്ചതിന്റെ പാടുകള്‍ ഉണ്ട്. പകുതി ബോധം നഷ്‌ടപ്പെട്ട സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്ന് മുറിവുകളുടെ സ്വഭാവത്തില്‍ നിന്ന് മനസ്സിലാക്കാം. പേടിച്ച് പുറത്തേയ്‍ക്കു ചാടുമ്പോഴുള്ള പരുക്കിന്റെ സ്വഭാവം ഇതല്ല.
 
ഇതിന് പുറമെ ഫൊറന്‍സിക് സര്‍ജനായ ഹിതേഷ് ശങ്കറിനോട് ഗോവിന്ദച്ചാമി കുറ്റസമ്മതം നടത്തി.
 
ഒറ്റക്കയ്യനാണ് അക്രമിച്ചതെന്ന് അര്‍ദ്ധബോധാവസ്ഥയിലും സൗമ്യ പറഞ്ഞിരുന്നു.

കൂടാതെ ഗോവിന്ദച്ചാമിയെ ട്രെയിനില്‍ കണ്ടെന്ന് മൊഴി നല്‍കിയ സാക്ഷികള്‍ ഉണ്ടായിരുന്നു.
കലാമണ്ഡലം സ്റ്റോപ്പിലും ഇയാളെ കണ്ട സാക്ഷികളുണ്ട്.
സൗമ്യയുടെ മൊബൈല്‍ വയനാട്ടിലെ ബേബി വര്‍ഗീസില്‍ നിന്ന് കണ്ടെത്തി. ഗോവിന്ദച്ചാമി മൊബൈല്‍ വിറ്റ മാണിക്കത്തില്‍ നിന്നാണ് ബേബി വര്‍ഗീസ് ഫോണ്‍ വാങ്ങിയത്.
 
കേസ് കോടതിയില്‍
 

തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഒക്ടോബര്‍ 31 ന് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.
 
കുറ്റങ്ങള്‍  ഐപിസി 376( റേപ്പ്) 302 (കൊലപാതകം) 394,397 ( കവര്‍ച്ചാ ശ്രമത്തിനിടെ പരിക്കേല്‍പ്പിക്കല്‍  ) 447 ( അതിക്രമിച്ച് കടക്കല്‍)
നവംബര്‍ 11ന് ശിക്ഷ വിധിച്ചു. ( ജഡ്ജ് കെ രവീന്ദ്ര ബാബു)
 
302 പ്രകാരം വധശിക്ഷ, 376 പ്രകാരം  ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ,  രണ്ട് വര്‍ഷം സാധാരണ തടവ്.
 
2013 ഡിസംബര്‍ 17  ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ( ടി ആര്‍ രാമചന്ദ്രന്‍ നായര്‍ , കെമാല്‍ പാഷ) വധശിക്ഷ ശരിവച്ചു.

2014 ജൂലൈ 29ന്  സുപ്രീം കോടതി വധശിക്ഷ സ്റ്റേ ചെയ്തു.
 
2016 സെപ്റ്റംബര്‍ ഒമ്പത്-  ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് തെളിവെന്തെന്ന് കോടതി ചോദിച്ചു

2016 സെപ്റ്റംബര്‍ 15ല്‍ സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി.
 
 

Follow Us:
Download App:
  • android
  • ios