സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി: ശ്രീധരന്‍ പിള്ള
കേസെടുത്ത സര്‍ക്കാര്‍ നടപടി നല്ല രാഷ്ട്രീയത്തിന്‍റെ ഭാഗമല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കോഴിക്കോട്: സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നതായും വില്ലനാക്കി ചിത്രീകരിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമല വിവാദ പ്രസംഗത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇരയെന്ന നിലക്കാണ് നിതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ കള്ളകേസില്‍ കുടുക്കിയതാണ്. കേസെടുത്ത സര്‍ക്കാര്‍ നടപടി നല്ല രാഷ്ട്രീയത്തിന്‍റെ ഭാഗമല്ലെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. അതേസമയം ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ക്ക് പാസ് ഏർപ്പെടുത്തുന്നതിനെതിരെ കോടതിയെ സമീപിക്കന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
തുലാമാസ പൂജ സമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.
യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയിലുണ്ട്. എന്നാല്‍ യുവമോർച്ച പരിപാടിയിലെ പ്രസംഗം ദുരുദ്ദേശത്തോടെ ഉള്ളതല്ലെന്നാണ് ശ്രീധരന്‍ പിള്ളയുടെ ഹര്‍ജിയിലുള്ളത്.