ശബരിമല: തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
നടപടികൾ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ദേവസ്വം കമ്മീഷണർ, സംസ്ഥാന പോലീസ് മേധാവി , തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവർ വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരാതികൾക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശിച്ചു.
ഇപ്പോൾ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നാണ് പരാതിയെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. അടിയന്തിര നടപടികൾ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡൻറ് സലിം മടവൂർ നൽകിയ പരാതിയിലാണ് നടപടി.
അയ്യപ്പ ഭക്തർക്ക് ശുചി മുറി പോലും നിഷേധിക്കുന്നതായി പരാതിയിൽ പറയുന്നു. ഉള്ള ശുചി മുറികളിൽ വെള്ളം നിഷേധിക്കുന്നതിനാൽ പമ്പാ നദി മലിനമാകാൻ ഇടയാകുന്നു. മനുഷ്യ വിസർജ്യങ്ങൾ പമ്പാനദിയിൽ ഒഴുകി നടക്കുന്ന സാഹചര്യവുമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പമ്പയിലും സന്നിധാനത്തും ജോലി ചെയ്യുന്ന പൊലീസുകാർക്ക് പോലും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിലെത്തുന്ന ഇതര സംസ്ഥാനക്കാരായ തീർത്ഥാടകർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. ചെങ്ങന്നൂർ, നിലയ്ക്കൽ പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പരാതികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള കമ്മീഷൻ അംഗം കെ. മോഹൻ കുമാറുമായി ആലോചിച്ച ശേഷം ശബരിമല സന്ദർശിക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിൽ തീരുമാനം എടുക്കുമെന്ന് പി. മോഹനദാസ് പറഞ്ഞു.
അതേസമയം 600 പുതിയ ശുചിമുറികൾ നിലയ്ക്കലില്‍ സജ്ജീകരിക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി. പമ്പയിൽ ബയോ ടോയ്‍ലറ്റുകളൊരുക്കും. പ്രളയത്തിൽ തകർന്ന പമ്പയിലെയും നിലയ്ക്കലെയും താൽക്കാലിക ശുചിമുറികളിൽ മനുഷ്യവിസർജ്യം നിറഞ്ഞ് ബ്ലോക്കായി ഉപയോഗ ശൂന്യമായ വാർത്ത റിപ്പോർട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസാണ്.
പമ്പയിലും നിലയ്ക്കലും ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് സൗകര്യങ്ങളില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥർക്ക് സൗകര്യപ്രദമായി കഴിയാൻ എല്ലാ സൗകര്യങ്ങളൊരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഉറപ്പ് നൽകി. പതിനായിരം പേർക്ക് കൂടി വിരി വയ്ക്കാൻ സൗകര്യമൊരുക്കും. 25,000 വാഹനം പാർക്ക് ചെയ്യാൻ നടപടിയുണ്ടാകുമെന്നും എ.പദ്മകുമാർ അറിയിച്ചു.