ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
തിരുവനന്തപുരത്ത് കരമയാറ്റിൽ ഒഴുക്കിപ്പെട്ട് കാണാതായ എട്ടാം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി. പൂജപ്പുരം ബേബിലാന്‍റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ശരത് ചന്ദ്രനാണ് മരിച്ചത്. സഹോദരന്‍ രാഹുൽ ചന്ദ്രന്‍ ഇന്നലെ മരിച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമയാറ്റിൽ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. പൂജപ്പുര ബേബി ലാന്റ് സ്കൂളിലെ വിദ്യാർഥി ശരത് ചന്ദ്രന്‍റെ മൃതദേഹമാണ് അപകടം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇന്നലെ ശരത് ചന്ദ്രന്‍റെ സഹോദരൻ രാഹുൽ ചന്ദ്രനും മുങ്ങി മരിച്ചിരുന്നു.
ഇന്നലെ വൈകീട്ടാണ് കുണ്ടമൺകടവിന് സമീപം മൂലത്തോപ്പ് പനച്ചോട്ട് കടവിൽ അഞ്ച് കുട്ടികൾ അപകടത്തിൽപെട്ടത്. വട്ടിയൂർകാവ് ഭാരത് ഭവനിലെ പ്ലസ്ടു വിദ്യാർഥിയായിരുന്ന രാഹുൽ ചന്ദ്രന്‍റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു സഹപാഠികളും രാഹുലിന്‍റെ സഹോദരനും എട്ടാം ക്ലാസുകാരനുമായ ശരത് ചന്ദ്രനും. കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട ശരത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാഹുൽ മുങ്ങി മരിച്ചത്.
മൂന്ന് പേരെ നാട്ടുകാർ രക്ഷിച്ചെങ്കിലും സഹോദരങ്ങളായ രാഹുലും ശരതും ഒഴുക്കിൽപെട്ടു. രാഹുലിന്‍റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയെങ്കിലും ശരതിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പേയാട് പനങ്ങോട് താഴെ സായി ഭവനിൽ അനിൽകുമാറിന്‍റെയും ശ്രീജയുടേയും മക്കളാണ് രാഹുലും ശരത്തും.