രക്ഷകനായി സുരേഷ് ഗോപി; വാസുവും മകളും ഇനി വീടൊഴിയേണ്ട
രക്ഷകനായി സുരേഷ് ഗോപി; വാസുവും മകളും ഇനി വീടൊഴിയേണ്ട
മുളന്തുരുത്തി: നൻമയുള്ളവർ ഈ നിലവിളി കേട്ടു. അന്ധനായ വാസു വിനും മകൾക്കും ജപ്തിയുടെ പേരിൽ ഇനി കിടപ്പാടം നഷ്ടമാകില്ല, അഞ്ച് സെന്‍റിലെ കൊച്ചുവീട്ടിൽ നിന്ന് ഇനി എങ്ങോട്ടും പോകേണ്ടി വരില്ല. ബാങ്ക് വായ്പാ കുടിശ്ശിക സുരേഷ് ഗോപി എംപി അടച്ചു തീർത്തു. തെരുവിലേക്കിറങ്ങാതെ കൈ പിടിച്ചു കാത്തവർക്ക് കണ്ണീരോടെയാണ് വാസു നന്ദി പറഞ്ഞത്.
വീട് പണിയാൻ കടമെടുത്ത തുകയും പലിശയും അടക്കം ഒന്നര ലക്ഷം രൂപ എംപി ഫണ്ടിൽ നിന്ന് കൈമാറിയത് സുരേഷ് ഗോപി എംപി.കുടിശിക നിവാരണത്തിന്റെ ഭാഗമായി മുളന്തുരുത്തി സർവീസ് സഹകരണബാങ്ക് 50000 രൂപയോളം പലിശ ഇളവും നൽകി. മാനസിക വെല്ലുവിളി നേരിടുന്ന മകൾ തൂപ്പുജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ തുകയിൽ ജീവിക്കുന്ന കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് പലരും സഹായഹസ്തവുമായി എത്തി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നായിരുന്നു ഇടപെടൽ.
കുടിശ്ശിക തീർത്തെങ്കിലും ഇനി മുന്നോട്ടുള്ള ഇവരുടെ ജീവിതവും പ്രതിസന്ധിയിലാണ്. അതിനാൽ ഇരുവരുടെയും സംരക്ഷണത്തിനായി മുന്നിട്ടിറങ്ങാനുള്ള ആലോചനയിലാണ് നാട്ടുകാർ. നൻമ തണലൊരുക്കിയവരെ കാണാതെ കണ്ട് വാസു നിറഞ്ഞ് ചിരിക്കുന്നു...