ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം;ലോക്സഭയില്‍ പ്രസ്താവന നടത്താന്‍ അനുവദിക്കാത്തത് നിര്‍ഭാഗ്യകരം
- ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം
- പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെടുത്തിയത് കോണ്‍ഗ്രസ്
ദില്ലി:ഇറാഖിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തില്‍ ലോക്സഭയിൽ പ്രസ്താവന നടത്താൻ അനുവദിക്കാതിരുന്നത് നിർഭാഗ്യകരമെന്ന് സുഷമ സ്വരാജ്. പാർലമെന്‍റ് നടപടികളിൽ തടസപ്പെടുത്തുന്നതിന് പിന്നിൽ കോൺഗ്രസെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇറാഖിൽ കാണാതായവരെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെന്നും ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയക്കളി നടത്തുന്നത് ദൗർഭാഗ്യകരമെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ഇറാഖില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിക്കുകയായിരുന്നു. തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയ ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം തിരിച്ചറിഞ്ഞതായും സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.
പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. തൊഴിലാളികളായി ഇറാഖിലെത്തിയ ഇവരെ 2014--ല്‍ മൊസൂളില്‍ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.