കാര്‍ പാഞ്ഞുകയറി ഒമ്പത് കുട്ടികൾ മരിച്ച സംഭവം; ബിജെപി നേതാവ് കീഴടങ്ങി
- കാര്‍ പാഞ്ഞുകയറി ഒമ്പത് കുട്ടികൾ മരിച്ച സംഭവം
- ബിജെപി നേതാവ് മനോജ് ബൈത്ത പൊലീസില്‍ കീഴടങ്ങി
- അപകടത്തെ തുടര്‍ന്ന് മനോജ് ബൈത്ത ഒളിവിലായിരുന്നു
- രണ്ട് ദിവസം മുമ്പാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്
പാറ്റ്ന: ബീഹാറിലെ മുസഫര്‍പ്പൂരിൽ കാര്‍ പാഞ്ഞുകയറി ഒമ്പത് കുട്ടികൾ മരിച്ച സംഭവത്തിൽ ബിജെപി നേതാവ് മനോജ് ബൈത്ത പൊലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെയോടെയാണ് മുസാഫര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം കീഴടങ്ങിയത്.
അപകടത്തെ തുടര്‍ന്ന് മനോജ് ബൈത്ത ഒളിവിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറുപ്പിച്ച ബി.ജെ.പി നേതാവ് മനോജ് ബൈതയുടെ വാഹനം ഒമ്പത് കുഞ്ഞുങ്ങളുടെ ജീവനാണ് എടുത്തത്. 24 കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ഇദ്ദേഹത്തിനും പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് വാഹനമോടിച്ചത് മനോജ് ബൈത്തയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ദ്യപിച്ച വാഹനമോടിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. കാറിന്‍റെ ഉടമയായും വാഹനം ഓടിച്ചിരുന്നയാളുമായ മനോജ് ബൈത്തയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന മന:പൂര്‍വ്വമല്ലാത്ത നരഹത്യയാണ് പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം. അപകടത്തെ തുടര്‍ന്ന് ബൈത്ത ഒളിവിലായിരുന്നു. സംഭവസമയത്ത് ബൈത്തയാണ്വോഹനമോടിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. അപകടമുണ്ടായ ഉടനെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം മനോജ് ബൈത്തക്ക് ബിജെപിയുമായി ബന്ധമില്ലെന്ന ചില പ്രസ്താവനകള്‍ നേതാക്കള്‍ നടത്തിയിരുന്നു. എന്നാല്‍ ബൈത്ത ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന വിവിധ ചിത്രങ്ങള്‍ പുറത്തു വന്നു. ഇതോടെ ഉപമുഖ്യമന്ത്രി സുശില്‍മോഡിക്കുതന്നെ ഇയാള്‍ ബിജെപിക്കാരനാണെന്നും കേസില്‍ നടപടിയെടുക്കുമെന്നും പറയേണ്ടി വന്നു. ബിജെപിയുടെ ബോര്‍ഡ് വച്ചിരിക്കുന്ന വാഹനമാണ് അപകടം വരുത്തിയതെന്നും ഇയാളും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. മിനാപുര്‍ ജില്ലയിലെ അഹിയാപുര്‍-ജാപാ ഏരിയയിലെ ഗവ. മിഡില്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.