ടിഡിപി - ബിജെപി ഭിന്നത: കേന്ദ്രമന്ത്രിമാർ രാജിവച്ചു
- ടിഡിപിയുടെ കേന്ദ്രമന്ത്രിമാര്‍ രാജി വച്ചു
ഹൈദരാബാദ്: ടിഡിപി ബിജെപി പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാർ രാജിവച്ചു . ഗജപതി രാജു, വൈ.എസ്.ചൗധരി എന്നിവരാണ് രാജിവച്ചത് . രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു . ഇരുവരും പത്ത് മിനിറ്റ് ഫോണിൽ സംസാരിച്ചു . ടിഡിപി മന്ത്രിമാർ വൈകീട്ട് പ്രധാനമന്ത്രിയെ കാണും.
ആന്ധ്രയെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് എൻഡിഎ മുന്ണിയുടെ ഭാഗമായ ടിഡിപി മുന്ണിയില്‍നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിച്ചത്. ടിഡിപി. പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധ സൂചകമായാണ് ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും രാജിവച്ചത്. അതസേസമയം സഖ്യം വിടുന്ന കാര്യത്തിൽ ടിഡിപി നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേന്ദ്ര ബജറ്റിൽ അവഗണന നേരിട്ടത് മുതൽ തുടങ്ങിയ ടിഡിപി- ബിജെപി അസ്വാരസ്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.സംസ്ഥാന പദവി വേണമെന്ന ആവശ്യം അരുണ്‍ജെയ്റ്റ്ലി നിരാകരിച്ചതോടെ കടുത്ത തീരുമാനങ്ങളിലേക്ക് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു കടന്നു.
ബിജെപിക്ക് ചിറ്റമ്മ നയമാണ് എന്നാണ് നായിഡുവിന്‍റെ ആരോപണം. ബിജെപിക്ക് മുന്നിൽ ഒരവസരം കൂടി അവശേഷിപ്പിച്ച് ടിഡിപി സഖ്യം വിടുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഒടുവിലത്തെ സമ്മർദ്ദ തന്ത്രമായാണ് മന്ത്രിമാരുടെ രാജി വിലയിരുത്തുന്നത്. ആന്ധ്രക്ക് സംസ്ഥാന പദവി നൽകുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ അറിയിച്ച് ജെയ്റ്റ്ലി സംസ്ഥാനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പ് നൽകി കഴിഞ്ഞു.
എന്നാൽ ആന്ധ്രയിൽ വൈഎസ്ആർ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ കേന്ദ്ര വിരുദ്ധ പ്രതിഷേധം ശക്തമാക്കിയതോടെ ടിഡിപിയും പ്രത്യേക സംസ്ഥാന പദവിയിൽ കുറഞ്ഞെൊന്നും ഇനി പ്രതീക്ഷുന്നില്ല. ആന്ധ്രയോടുള്ള അവഗണനയിൽ ടിഡിപിയിലെ എംപിമാരും കടുത്ത പ്രതിഷേധം പാർട്ടി യോഗങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.
തങ്ങളുടെ അക്കൗണ്ടിൽപ്പെട്ട പ്രധാന സംസ്ഥാനം കൈവിട്ടു പോകാതിരിക്കാൻ ബിജെപിയുടെ നീക്കങ്ങൾ പ്രധാനമാണ്. വൈഎസ്ആർ കോണ്‍ഗ്രസുമായി ബിജെപിയുടെ ചില സംസ്ഥാന നേതാക്കൾ ചർച്ച നടത്തിയതും ടിഡിപിയെ ചൊടിപ്പിച്ചിട്ടുണ്ട്.