ശ്രീനഗറിൽ സിആര്‍പിഎഫ് ക്യാമ്പിൽ നുഴഞ്ഞുകയറാൻ ഭീകരരുടെ ശ്രമം
കാശ്മീര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിൽ സിആര്‍പിഎഫ് ക്യാമ്പിൽ നുഴഞ്ഞുകയറാൻ ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സിആര്‍പിഎഫ് ക്യാമ്പിലാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേരെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ടു. സമീപത്തെ ഒരു കെട്ടിടത്തിനുള്ളിലേക്ക് കയറിയ ഭീകരരുമായി സൈന്യം ഏറ്റമുട്ടല്‍ തുടരുകയാണ്. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.
ഇവര്‍ ആത്മഹത്യാ സ്ക്വാഡാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സിആര്‍പിഎഫ് ഐജി രവിദീപ് ഷാഹി പറഞ്ഞു. ചികില്‍സിക്കാനായി കൊണ്ട് വന്ന പൊലീസിനെ ആക്രമിച്ച് പാക്കിസ്ഥാന്‍ ഭീകരന്‍ അബു ഹന്‍സുളള രക്ഷപ്പെട്ട ആശുപത്രിക്ക് തൊട്ടുടത്താണ് സിആര്‍പിഎഫ് ക്യാമ്പ്. ഇതിനിടെ സുഞ്ജ്വാനിലെ സൈനിക ക്യാമ്പ് ആക്രമിച്ച കേസ് എന്‍ഐഎയ്ക്ക് കൈമാറി.
വന്‍ ആയുധ ശേഖരവുമായി വളരെ ദൂരം സഞ്ചരിച്ച് ഭീകരര്‍ ക്യാമ്പിലെത്തിയതില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. എകെ 56 , ഗ്രനേഡ് ലോഞ്ചറുകള്‍, ഗ്രനേഡുകള്‍, വെടിക്കോപ്പുകള് എന്നിവ ഭീകരരില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇവര്‍ക്ക് പ്രാദേശിക സഹായവും ലഭിച്ചതായി സൂചനയുണ്ട്. ഇന്ത്യന്‍ സൈനികരുടെ വേഷത്തില്‍ എത്തിയ ഭീകരര്‍ക്ക് സൈനിക ക്യാന്പിന്‍റെ പിന്‍വശത്ത് കൂടി അകത്ത് കയറാന്‍ കഴിഞ്ഞത് ഇത് കൊണ്ടാണെന്നാണ് ആഭ്യന്തര മന്ത്രാലയം കരുതുന്നത്.