പെരിയാറിൽ പൊങ്ങിയ മൃതദേഹം ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയുടേതെന്ന നിഗമനത്തിൽ പൊലീസ്
ടോപ്പും ത്രീ ഫോർത്ത് പാന്‍റും ധരിച്ചിരിക്കുന്ന യുവതിയുടെ ശരീരം പുതപ്പു കൊണ്ട് മൂടി, പ്ലാസ്റ്റിക് കയർ കൊണ്ട് വരിഞ്ഞ് മുറുക്കിയ നിലയിലായിരുന്നു
എറണാകുളം: ആലുവയിൽ പെരിയാറിൽ കണ്ടെത്തിയ മൃതദേഹം ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയുടേതെന്ന് സംശയം. കൊലപാതകത്തിന് ശേഷമോ അബോധാവസ്ഥയിലോ കല്ല് കെട്ട് താഴ്ത്തിയെന്നാണ് പൊലീസിന്‍റെ നിഗമനം.
കഴിഞ്ഞ ദിവസം രാത്രി പെരിയാറിന്‍റെ തീരത്തടിഞ്ഞ മൃതദേഹം രാവിലെയാണ് പൊലീസ് പുറത്തെടുത്തത്. ഫോറൻസിക് വിദഗ്ധരുടെ സാന്നിദ്ധ്യത്തിൽ പരിശോധനകൾ നടത്തിയ മൃതദേഹത്തിന് 30 മുതൽ 40 വയസ്സ് വരെ പ്രായം തോന്നിക്കുന്നുണ്ട്. ടോപ്പും ത്രീ ഫോർത്ത് പാന്‍റും ധരിച്ചിരിക്കുന്ന യുവതിയുടെ ശരീരം പുതപ്പു കൊണ്ട് മൂടി, പ്ലാസ്റ്റിക് കയർ കൊണ്ട് വരിഞ്ഞ് മുറുക്കിയ നിലയിലായിരുന്നു.
40 കിലോ ഭാരമുള്ള കല്ലാണ് കെട്ടിത്താഴ്ത്താൻ ഉപയോഗിച്ചത്. മൃതദേഹം പെരിയാറിൽ ഉപേക്ഷിക്കാൻ ഒന്നിൽ ഏറെ പേർ ഉണ്ടായിരിക്കാമെന്നാണ് നിഗമനം. കൊലപ്പെടുത്തിയ ശേഷമോ അബോധാവസ്ഥയിലോ ആകാം കെട്ടിത്താഴ്ത്തിയത്. ജില്ലയിൽ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
മൃതദേഹം കണ്ടെത്തിയ തീരത്തോട് ചേർന്ന് പൊലീസ് പരിശോധനകൾ നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.