ഹിന്ദു സംഘടനകളുടെ ഹര്‍ത്താല്‍; വലഞ്ഞ് തീര്‍ത്ഥാടകരും ജനവും
കെ.പി.ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇതരസംസ്ഥാനത്ത് നിന്ന് തീര്‍ത്ഥാടനത്തിനെത്തിയ അയ്യപ്പ ഭക്തരെ. ഇന്നലെ വൈകീട്ട് പൊലീസിന്‍റെ നിര്‍ദ്ദേശം അവഗണിച്ച് സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചതിനാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: കെ.പി.ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇതരസംസ്ഥാനത്ത് നിന്ന് തീര്‍ത്ഥാടനത്തിനെത്തിയ അയ്യപ്പ ഭക്തരെ. ഇന്നലെ വൈകീട്ട് പൊലീസിന്‍റെ നിര്‍ദ്ദേശം അവഗണിച്ച് സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചതിനാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ മൂന്ന് മണിക്ക് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് അയ്യപ്പ ഭക്തര്‍ പല സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കേണ്ടി വന്നു. സാധാരണ മണ്ഡലകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ തീര്‍ത്ഥാടന കാലമായതിനാല്‍ പത്തനംതിട്ട ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ഹര്‍ത്താലില്‍ നിന്ന് പത്തനംതിട്ടയേ ഒഴിവാക്കാതിരുന്നത് അയ്യപ്പ ഭക്തര്‍ക്കേറ്റ ഏറ്റവും വലിയ അടിയായിരുന്നു.
സംസ്ഥാനത്ത് ദേശീയ പാതയിലടക്കം മിക്ക ജില്ലകളിലും ഹര്‍ത്താലനുകൂലികള്‍ സ്വകാര്യ വാഹനങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കും നേരെ കല്ലേറ് നടത്തുകയും തടയുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പുറകേ ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് ആലപ്പുഴ, കോഴിക്കോട്, വയനാട്, പാലക്കാട് എന്നീ ജില്ലകളിലും കെഎസ്ആര്‍ടിസിക്ക് നേരെ ആക്രമണം ഉണ്ടായി. ഇതേ തുടര്‍ന്ന് പൊലീസിന്‍റെ സുരക്ഷയില്ലാതെ നിരത്തിലിറങ്ങില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കേരി പറഞ്ഞു. പിന്നീട് പൊലീസ് സുരക്ഷയോടെ തിരുവനന്തപുരം തന്പാനൂരില്‍ നിന്ന് ആര്‍സിസിയിലേക്കും മെഡിക്കല്‍ കോളേജിലേക്കും പ്രത്യേക ബസുകള്‍ ട്രിപ്പ് ആരംഭിച്ചെങ്കിലും പിന്നീട് നിര്‍ത്തിവച്ചു.
സ്വകാര്യബസ്സുകൾക്കും വാഹനങ്ങൾക്കും പുറമേ കെഎസ്‍ആർടിസിയും സർവീസ് നിർത്തിയതിനാൽ സംസ്ഥാനത്ത് പൊതുഗതാഗതം പൂർണമായും സ്തംഭിച്ച അവസ്ഥയിലായി. ദീർഘദൂരബസ്സുകൾക്ക് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് കെഎസ്‍ആർടിസി സർവീസുകൾ നിർത്തിയത്. ലോക്കൽ ഗതാഗതത്തിനുള്ള ബസ്സുകളും ഇന്ന് ഓടിക്കേണ്ടെന്ന തീരുമാനം കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ സംസ്ഥാനത്ത് റോഡ് ഗതാഗതം പൂര്‍ണ്ണമായും തടയപ്പെട്ടു. നഗരങ്ങളില്‍ ചുരുക്കം ചില സ്വകാര്യവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് ഓടിയത്. റെയില്‍വേ സ്റ്റേഷനുകളില്‍ ഒറ്റപ്പെട്ട തീര്‍ത്ഥാടകരും ജനവും വൈകീട്ട് ആറ് മണിക്ക് ശേഷം വാഹനങ്ങള്‍ ഓടിത്തുടങ്ങിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
തിരുവനന്തപുരത്ത് നിന്ന് പമ്പ സർവീസ് വൈകി
തിരുവനന്തപുരത്ത് നിന്ന് പമ്പയിലേക്കുള്ള ബസ് സർവീസ് പൊലീസ് സംരക്ഷണം കിട്ടാത്തതിനാൽ വൈകി. പൊലീസ് സംരക്ഷണമില്ലെങ്കിൽ പോകാനാകില്ലെന്ന് തമ്പാനൂർ ഡിപ്പോ അധികൃതർ നിലപാടെടുത്തതോടെയാണ് സർവീസ് വൈകിയത്. കുട്ടികളും വൃദ്ധരുമടക്കമുള്ള തീർഥാടകരാണ് യാത്ര തുടരാനാകാതെ കുടുങ്ങിയത്. പിന്നീട് പൊലീസ് സംരക്ഷണം ഉറപ്പാക്കിയതോടെയാണ് സർവീസ് ആരംഭിച്ചത്.
ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോലീസ് അകമ്പടിയോടെ പുറപ്പെട്ട കെഎസ്ആർടിസി ബസുകൾ ഹർത്താലനുകൂലികൾ തടഞ്ഞു. കെഎസ്ആർടിസി ബസുകൾ പോലീസ് അകമ്പടിയോടെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് ഹർത്താലനുകൂലികൾ വ്യക്തമാക്കി. ഒടുവിൽ ഏറെ നേരത്തെ തർക്കത്തിന് ശേഷം നാല് കെഎസ്ആർടിസി ബസ്സുകളും പൊലീസ് സംരക്ഷണത്തോടെ യാത്ര പുറപ്പെട്ടു. ബത്തേരിയിൽ കുടുങ്ങിക്കിടന്ന കെഎസ്ആർടിസി ബസുകൾ പോലീസ് സംരക്ഷണയിൽ പുറപ്പെട്ടു. നാല് ബസുകൾ കോഴിക്കോട്ടേക്കും ഒരെണ്ണം മൈസൂർക്കുമാണ് യാത്ര തിരിച്ചത്. കർണാടക അതിർത്തി വരെയും കോഴിക്കോട് വരെയും പോലീസ് അകമ്പടി ഉറപ്പാക്കിയെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
റോഡിൽ നാമജപ പ്രതിഷേധം- ഗതാഗതം തടസ്സപ്പെട്ടു
പാലക്കാട്, കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട്ട് ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തി. പാലക്കാട് കല്ലടിക്കോട്ടും ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ്സ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. കോഴിക്കോട് പാളയത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ പ്രതിഷേധക്കാർ ഉപരോധം നടത്തി. ശബരിമല കർമസമിതിയുടെയും അയ്യപ്പധർമസേനയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. കാസർകോട് കറന്തക്കാട് ദേശീയപാതയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. നിലമ്പൂരിലും പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. ഒടുവിൽ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.
കോഴിക്കോട് ജില്ലയിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങള്‍ ഓടിയില്ല. റോഡിലിറങ്ങിയ സ്വകാര്യ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും തടഞ്ഞിട്ടു. ഇത് മിക്കയിടങ്ങളിലും വാക്കേറ്റത്തിനും സംഘർഷത്തിനും ഇടയാക്കി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ യാത്രക്കാർ വാഹനം കിട്ടാതെ ആറ് മണിക്ക് ശേഷമാണ് യാത്ര തുടര്‍ന്നത്.
തൃശ്ശൂരിൽ ബസ് സർവീസുകള്‍ ഉണ്ടായിരുന്നില്ല. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും പ്രതിഷേധക്കാര്‍ തടയുകയാണ്. കൈപ്പറമ്പിൽ കടകളടപ്പിക്കാൻ ശ്രമിച്ച വിഎച്ച്പി- ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാത മണ്ണുത്തിയിൽ രാവിലെ വാഹനങ്ങൾ തടയാൻ ശ്രമം നടന്നു.
ആലപ്പുഴയില്‍ സ്വകാര്യ വാഹനങ്ങൾ തടഞ്ഞ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ അമ്പലപ്പുഴയിലെ വളഞ്ഞ വഴിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിൽ ഹർത്താൽ ഭാഗികമാണ്. വിനോദ സഞ്ചാര മേഖലകളിൽ വാഹനങ്ങൾ സർവീസ് നടത്തി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറിൽ കടകൾ തുറന്നു പ്രപവർത്തിക്കുന്നുണ്ട്. രാജമലയടക്കമുള്ള പാർക്കുകളിൽ സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. അടിമാലി, രാജക്കാട്, കട്ടപ്പന, ചെറുതോണി മേഖലകളിൽ ചെറിയ തോതിൽ വാഹനങ്ങൾ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് കടത്തിവിട്ടു.
പലരും അർധരാത്രിയോടെയാണ് ഹർത്താൽ പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ദീർഘദൂരയാത്രക്കാരെയടക്കം ഹർത്താലാഹ്വാനം തെല്ലൊന്നുമല്ല വലച്ചിരിക്കുന്നത്. ജനങ്ങളുടെ പ്രതികരണം കാണാം: