ആഘോഷങ്ങളില്ലാതെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 75-ാം ജന്മദിനം
പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും ഫോണിൽ ആശംസ അറിയിക്കും. ഇന്നും പതിവുപോലെ ഔദ്യോഗിക തിരക്കുകളിലായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറയുന്നു.
കോട്ടയം: മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയെ സംബന്ധിച്ച് ഈ ദിവസവും എന്നത്തേയും പോലെ. എഴുപത്തഞ്ചാം പിറന്നാളിന്റെ ആഘോഷങ്ങളൊന്നും കോട്ടയത്തെ പുതുപ്പള്ളിയിൽ ഹൗസിൽ ഇന്നില്ല. ഇത്രയും കാലത്തിനിടയ്ക്ക് ഇതുവരെ പിറന്നാളാഘോഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും ഫോണിൽ ആശംസ അറിയിക്കും. ഇന്നും പതിവുപോലെ ഔദ്യോഗിക തിരക്കുകളിലായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറയുന്നു.
1943 ൽ കരോട്ട വള്ളക്കാലിൽ ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി എസ്ബി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം. കെഎസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്. നിയമസഭയിൽ നാൽപത്തിയെട്ട് വർഷം പൂർത്തിയാക്കാനൊരുങ്ങുകയാണ് ഉമ്മൻ ചാണ്ടി. നിലവിൽ ആന്ധ്രയുടെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറിയായ ഇദ്ദഹം രണ്ട് വട്ടം കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലുണ്ടായിരുന്നു.