കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ച് ആസ്സാമിൽ രണ്ട് യുവാക്കളെ തല്ലിക്കൊന്നു
- ആസ്സാമിൽ രണ്ട് യുവാക്കളെ തല്ലിക്കൊന്നു
- കൊലയ്ക്ക് കാരണം കുട്ടികളെ തട്ടിയെടുക്കുന്നവരെന്ന സംശയം
ഗുവാഹത്തി: കുട്ടികളെ തട്ടിയെടുക്കാൻ വന്നവരെന്ന് സംശയിച്ച് ആസ്സാമിൽ രണ്ട് യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്നു. അഭിജിത് നാഥ്, നീലോത്പൽ ദാസ് എന്നിവരെയാണ് സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് വലിച്ച് താഴെയിട്ട് കുറെയധികം ആളുകൾ ചേർന്ന് ആക്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ കെട്ടിയിട്ടായിരുന്നു മർദ്ദനം. രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ആസ്സാമിലെ കർബി അങ്ക്ലോഗ് ജില്ലയിലെ ദോക്മകാ ഗ്രാമത്തിൽ കുട്ടികളെ തട്ടിയെടുക്കുന്നവർ എത്തിച്ചേർന്നെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇവരാണെന്ന് സംശയിച്ചാണ് ഗ്രാമവാസികൾ ആക്രമിച്ചത്. ദോക്മാക് ജില്ലയിലൂടെ യാത്ര ചെയ്യുകയായിരുന്നു യുവാക്കൾ.
എട്ടുമണിയോടെയാണ് ഗ്രാമവാസികൾ ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി വലിച്ചിറക്കിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ കെട്ടിയിട്ടായിരുന്നു ക്രൂരമായി മർദ്ദിച്ചത്. ഇവരെ മർദ്ദിക്കുന്ന വീഡിയോയിൽ നീലോത്പൽദാസ് ആൾക്കൂട്ടത്തോട് കൊല്ലരുതെന്ന് യാചിക്കുന്നുണ്ട്. താനൊരു ആസ്സാമിയാണെന്നും പിതാവിന്റെ പേര് ഗോപാൽചന്ദ്ര ദാസ് എന്നാണെന്നും അമ്മ രാധികാ ദാസെന്നും ഇയാൾ പറയുന്നുണ്ട്. തന്നെ വിശ്വസിക്കണമെന്നും പോകാൻ അനുവദിക്കണമെന്നുമുള്ള യാചന ചെവിക്കൊള്ളാതെ അക്രമികൾ ഇവരെ രണ്ടുപേരെയും അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ആസ്സാം മുഖ്യമന്ത്രി സർബാനന്ദ സോനവാല്ഡ സംഭവത്തിൽ ഉടനടി നടപടി എടുക്കണമെന്ന് അഡീൽണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുകേഷ് അഗർവാളിന് നിർദ്ദേശം നൽകി. കേട്ടുകേൾവികളുടെ ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ ജനങ്ങൾ കൊലപാതകത്തിന് മുതിരുന്നത് തടയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എത്രയും വേഗം നീതി ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മരിച്ച നീലോത്പൽ ദാസ് സൗണ്ട് എഞ്ചിനീയറും നീ അഭിജിത് നാഥ് ബിസിനസ്സുകാരനുമായിരുന്നു.