ട്രംപിന്‍റെ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അനുമതി
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അനുമതി. ആറ് മുസ്ലിം രാഷ്ട്രങ്ങളിൽനിന്നുള്ളവർക്കാണ് സുരക്ഷാഭീഷണിയുടെ പേരിൽ ട്രംപ് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് നടപ്പാക്കുന്നത് കീഴ്കോടതികൾ നിരോധിച്ചിരുന്നു. അതേസമയം, വിലക്കിൽ വാദം നടക്കുന്ന സംസ്ഥാനങ്ങളോട് കേസുകൾ വേഗം തീർപ്പാക്കാനും കോടതി നിർദ്ദേശം നൽകി.
ഒന്‍പത് ജഡ്ജിമാരുടെ പാനലില്‍ ഏഴുപേര്‍ യാത്രാനിരോധനത്തിനു കീഴ്ക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം റദ്ദാക്കി. എന്നാല്‍ രണ്ടുപേര്‍ നിയന്ത്രണം തുടരണം എന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ നിരോധനം പ്രാവര്‍ത്തികമാകാന്‍ നിയമത്തിന്‍റെ കടമ്പകള്‍ ഇനിയുമുണ്ട്. അമേരിക്കയിലെ നാലു ഫെഡറല്‍ കോടതികള്‍ യാത്രാനിരോധനത്തിനെതിരായുള്ള ഹര്‍ജിയില്‍ ഇനിയും വിധി പറഞ്ഞിട്ടില്ല. അതേസമയം വിലക്കിനെ എതിർക്കാൻ തന്നെയാണ് മനുഷ്യാവകാശസംഘടനകളുടെ തീരുമാനം.
ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ, ചഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിലക്ക് ബാധകമാകുക. എന്നാൽ നിയമക്കുരുക്കുകൾ തുടരുമെന്നാണ് സൂചന. ജനുവരിയിലാണ് ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ആദ്യ യാത്രവിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ച്ചില്‍ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. ആ ഉത്തരവിൽ ഇറാക്കിന് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരുന്നു. സെപ്റ്റംബറിൽ ഇത് പുതുക്കി മൂന്നു രാജ്യങ്ങളിലുള്ളവർക്കു കൂടി യുഎസിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ട്രംപ് വീണ്ടും ഉത്തരവിറക്കി.