മുൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം
മുൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. മുഖ്യമന്ത്രിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ടത്.
തിരുവനന്തപുരം: മുൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. മുഖ്യമന്ത്രിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ടത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ആരോപണത്തില്‍ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. കോടിയുടെ നഷ്ടം ജേക്കബ് തോമസിന്റെ കാലയളവിൽ ഉണ്ടായെന്നാണ് ധനകാര്യ പരിശോധന റിപ്പോർട്ട്. അടുത്ത മാസം ജേക്കബ് തോമസിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കാനിക്കെയാണ് പുതിയ കേസ്.
നേരത്തെ ഒരു തവണ ജേക്കബ് തോമസിന്‍റെ സസ്പെന്‍ഷന്‍ നീട്ടീയിരുന്നു. തുടര്‍ച്ചയായി അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷവും സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരായി ജേക്കബ് തോമസ് പ്രസ്താവനകള്‍ നടത്തിയിരുന്നു.
അടുത്തിടെ ശബരിമലയിലെത്തിയ ജേക്കബ് തോമസ് സര്‍ക്കാറിനെയും പൊലീസിനെയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു. നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളിലും കൊച്ചിയിലെ കുണ്ടന്നൂരും നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്നായിരുന്നു ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ് പറഞ്ഞത്. തുടര്‍ന്ന് താന്‍ ഭക്തര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കിയ ജേക്കബ് തോമസ് നടപ്പിലാക്കാത്ത എത്ര സുപ്രിംകോടതി വിധിയുണ്ടെന്നും ചോദിച്ചിരുന്നു.