Asianet News MalayalamAsianet News Malayalam

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: സര്‍ക്കാര്‍ ഉന്നതരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി.എം. സുധീരന്‍

  • അന്വേഷണം സിബിഐക്ക് വിടണം
  • സി.പി.എമ്മിലെ ബന്ധപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമം
  • ശ്രീജിത്തിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം
VM Sudheeran response on varappuzha sreejith death case

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ. നടന്നിട്ട് ഇത്രയേറെ ദിവസങ്ങൾ പിന്നിട്ടിട്ടും ഇതേവരെ യഥാർത്ഥ പ്രതികളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യാനോ നിയമ നടപടികൾക്ക് വിധേയരാക്കാനോ സാധിച്ചിട്ടില്ല. ഇതിനെല്ലാം കാരണക്കാരായ പോലീസിലെ ഉന്നതരേയും സി.പി.എമ്മിലെ ബന്ധപ്പെട്ടവരേയും സംരക്ഷിച്ചെടുക്കാനുള്ള ബദ്ധപ്പാടിലാണ് പോലീസും സർക്കാരുമെന്ന് സുധീരന്‍ ആരോപിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ പാളിപ്പോയ മട്ടിലാണ്. വാസുദേവന്‍റെ ആത്മഹത്യയ്ക്ക് ഇടവരുത്തിയ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും പോലീസ് പരാജയപ്പെട്ടു. ശ്രീജിത്തിനെ രാക്ഷസീയമായി കൊലപ്പെടുത്തിയ ഈ സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെയെല്ലാം കണ്ടെത്തുന്നതിന് എത്രയും വേഗത്തിൽ കേസ് അന്വേഷണം സി. ബി.ഐക്ക് കൈമാറുന്നതാണ് ഉചിതമായിട്ടുള്ളത്. ദുരഭിമാനം വെടിഞ്ഞ് ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കുന്നതിന് സർക്കാർ ഇനിയെങ്കിലും തയ്യാറാകണം. 

മനുഷ്യാവകാശ കമ്മീഷൻറെ ഇക്കാര്യത്തിലുള്ള നിർദ്ദേശം ഏറെ പ്രസക്തമാണ്.  ശ്രീജിത്തിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സർക്കാരിന്‍റെ കീഴിലുള്ള പോലീസ് സംവിധാനം തന്നെയാണ് ശ്രീജിത്തിന്‍റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചത് എന്നതുകൊണ്ട് അർഹവും ന്യായവുമായ നഷ്ടപരിഹാരം ശ്രീജിത്തിന്‍റെ കുടുംബത്തിന് നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. ആദ്യഗഡുവായി 25 ലക്ഷം രൂപയെങ്കിലും നൽകിയേ മതിയാകൂ. ശ്രീജിത്തിൻറെ ഭാര്യ അഖിലയ്ക്ക് അർഹമായ സർക്കാർ ജോലി നൽകാനും സർക്കാർ തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios