പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവർക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റർ
ന്യൂഡൽഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവർക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ലഖ്നോവിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ പോസ്റ്റർ.
കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷൻ രാജ് ബാബർ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റർ ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ ഇതു മാറ്റാൻ അദ്ദേഹം നിർദേശിച്ചു. പാർട്ടി സെക്രട്ടറി രാജേഷ് സിങ്ങാണ് സംഭവത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ വിഡ്ഢികളെപ്പോലെ പണിയെടുത്തു. പ്രശാന്ത് പറയുന്നത് എതിർപ്പൊന്നും കൂടാതെ ചെയ്തു. പാർട്ടിയെ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ നിർദേശങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ ഞങ്ങള്‍ക്ക് മറുപടിയാണു വേണ്ടതെന്നു രാജേഷ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിയുടെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ചത് പ്രശാന്തായിരുന്നു. പിന്നാലെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കി. തകർപ്പൻ വിജയത്തോടെ മഹാസഖ്യം ഇവിടെ അധികാരം പിടിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സഹായമഭ്യർഥിച്ച് കോൺഗ്രസ് പ്രശാന്തിനെ സമീപിച്ചത്.