ദുർമന്ത്രവാദം; അമ്മ 18 മാസം പ്രായമായ കുഞ്ഞിനെ തല്ലിക്കൊന്നു
ഗീത മകളെ അടിച്ചുകൊന്നുവെന്ന പരാതിയുമായി ഗ്രാമവാസികൾ പൊലീസ് സ്റ്റേഷനിൽ എത്തിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.
ലഖ്നൗ: ദുർമന്ത്രവാദത്തിന്റെ പേരിൽ അമ്മ പതിനെട്ട് മാസം പ്രായമായ കുഞ്ഞിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ താജ്പുരിലെ ഒരു ഗ്രാമത്തിലാണ് മനസാഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യം അരങ്ങേറിയത്. സംഭവത്തിൽ ഗീതാദേവി എന്ന മുപ്പത്തിരണ്ട്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകൾ സോനമാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.
ഞായറാഴ്ചയാണ് സംഭവം. ദുർമന്ത്രവാദ പരിശീലനത്തിന്റെ ഭാഗമായാണ് ഗീതാദേവി ക്രൂര കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഗീത മകളെ അടിച്ചുകൊന്നുവെന്ന പരാതിയുമായി ഗ്രാമവാസികൾ പൊലീസ് സ്റ്റേഷനിൽ എത്തിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഗീതാദേവിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം പറയാൻ സാധിക്കുകയുള്ളുവെന്നും നാന്‍പുര സ്‌റ്റേഷന്‍ മേധാവി ആര്‍ പി യാദവ് പറഞ്ഞു.
അതേ സമയം കഠിനമായ തണുപ്പ് കാരണമാണ് കുഞ്ഞ് മരിച്ചതെന്നാണ് ഗീതാദേവി പൊലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ ദേഹത്ത് കണ്ട മുറിപ്പാടുകൾ കാരണം ഇക്കാര്യം പൊലീസ് കണക്കിലെടുത്തിട്ടില്ല. ഗോണ്ട ജില്ലയിൽ ഇഷ്ടികത്തൊഴിലാളിയാണ് ഇവരുടെ ഭർത്താവ്.