'എസ്എഫ്ഐ നേതാവിനെതിരെ പോസ്റ്റിട്ട ശേഷം വീട്ടില്‍ പോകാനാകുന്നില്ല, ഭീഷണിയുണ്ട്'; യുവതി നിയമനടപടിക്ക്
ലൈംഗിക ചുവയുളള സന്ദേശങ്ങള്‍ അയച്ച എസ്എഫ്ഐ നേതാവിനെതിരെ പ്രതികരിച്ച യുവതിക്ക് ഭീഷണി.
ലൈംഗിക ചുവയുളള സന്ദേശങ്ങള്‍ അയച്ച എസ്എഫ്ഐ നേതാവിനെതിരെ പ്രതികരിച്ച യുവതിക്ക് ഭീഷണി. എസ്എഫ്ഐ പെരുമ്പാവൂർ ഏരിയാ ജോയിന്‍റ് സെക്രട്ടറി അൻസിഫ് അബുവിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് എറണാകുളം സ്വദേശിയായ ദീപ്തി ടി വി. ലൈംഗിക ചുവയുളള സന്ദേശങ്ങള്‍ അയച്ചതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടതോടെ സിപിഎം നേതാക്കള്‍ വീട്ടിലെത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തുകയാണെന്ന് ദീപ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'ഫോണിലൂടെ നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്. എസ്എഫ്ഐ നേതാവിനെതിരെ കേസ് കൊടുക്കാനാണ് തീരുമാനം'- ദീപ്തി പറഞ്ഞു. സംഭവത്തെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മുൻഏരിയാ സെക്രട്ടറി വീട്ടിലെത്തിയെന്നും ദീപ്തി പറഞ്ഞു.
വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന 'ഫീഡ്നോളി' എന്ന ആപ്ളിക്കേഷനിലാണ് അൻസിഫ് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ പെൺകുട്ടിക്ക് അയച്ചത്. പിന്നീട് ഇയാൾ തന്നെ ഫേസ്ബുക്ക് മെസ്സഞ്ചറിലെത്തി താനാണ് ആ സന്ദേശങ്ങൾ അയച്ചതെന്ന് സമ്മതിക്കുകയും ചെയ്തു. ആദ്യം ആളെ വെളിപ്പെടുത്താതെ മെസേജ് അയക്കുകയും പിന്നീട് അത് ഏറ്റുപറയുകയും ചെയ്തത് പുരുഷൻ എന്ന പ്രിവിലേജ് ഉപയോഗിച്ചാണെന്നും അതിൽ ദുരുദ്ദേശമുണ്ടെന്നും ദീപ്തി പറയുന്നു.
ഫേസ്ബുക്കിൽ പോസ്റ്റിട്ടയുടന്‍ അൻസിഫ് ഭാരവാഹിയായ എസ്എഫ്ഐ പെരുമ്പാവൂർ ഏരിയാ കമ്മറ്റിയുടേയും എറണാകുളം ജില്ലാകമ്മറ്റിയുടേയും പേജുകളെ ടാഗ് ചെയ്തെന്നും യാതൊരു പ്രതികരണവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നുമാണ് ദീപ്തി പറഞ്ഞു. പിന്നീട് പാർട്ടി ഏരിയാ സെക്രട്ടറിയായിരുന്ന ആൾ അൻസിഫിനൊപ്പം ഒത്തുതീർപ്പിനായി വീട്ടിലെത്തുകയും ചെയ്തു. അൻസിഫ് ജില്ലാ കമ്മിറ്റി അംഗമല്ലെന്നും ഏരിയ കമ്മിറ്റിയംഗം മാത്രമാണെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. ഇക്കാര്യങ്ങളും ദീപ്തി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ദീപ്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്‍റെ വീട് ഏലൂർ ആണ്. ഇന്നലെ രാത്രി 9 മണി കഴിഞ്ഞപ്പോൾ ഒരു പാർട്ടിക്കാരൻ ആയിരുന്ന ആൾ വരുന്നു. പുള്ളി ഞങ്ങളുടെ അയൽവാസി ആയിരുന്നു. അച്ഛനോട് അയാൾ എന്നെ കാണണം എന്നവശ്യപ്പെടുന്നു. കണ്ടപാടെ അയാൾ എന്നോട് ഫേസ്ബുക്കിലെ പോസ്റ്റ് പിൻവലിക്കണം എന്നവശ്യപ്പെട്ടു. വന്ന് കേറുമ്പോ തന്നെ ഒരു വിശദീകരണവും ആവശ്യപ്പെടാതെ പോസ്റ്റ് പിൻവലിക്കണം എന്ന് പറയുന്നതാണോ മര്യാദ? ഞാൻ കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു, അച്ഛനും പറഞ്ഞു ഒത്തുതീർപ്പിനില്ല എന്ന്. എന്നെക്കാളും അതിന് ഉറപ്പ് പറഞ്ഞത് അച്ഛനാണ്. അത്രേം സമയം കൊണ്ട് തന്നെ ഇവരുടെ ഇരട്ടത്താപ്പ് നയം എന്നെക്കാൾ മനസ്സിലായത് അച്ഛനാണ്. ഒരു യാഥാസ്ഥികൻ ആയിട്ടുകൂടി 34 വർഷം പോലീസ് സർവീസിൽ ജോലി ചെയ്തുകൊണ്ട് ഇരുന്ന അച്ഛന് എന്നെക്കാളും നന്നായി ഇവരുടെ ഇരട്ടത്താപ്പ് നയം വ്യക്തമായത്തിൽ എനിക്ക് അത്ഭുതം ഒന്നും ഇല്ല. അയാൾ പോയി. 10 മിനിറ്റ് കഴിഞ്ഞു അൻസിഫിനെയും കൊണ്ട് അയാൾ വീണ്ടും വന്നു. പക്ഷെ അച്ഛൻ വീട്ടിൽ കേറ്റിയില്ല. എനിക്കും സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. അവര് എന്റെ അച്ഛന്റെ സഹോദരനെയും പോയി കണ്ടിരുന്നു എന്നാണ് അറിഞ്ഞത്. 30 വര്ഷത്തിനടുപ്പിച്ച് ഇതേ പോലീസ് സർവീസിൽ ഉണ്ടായിരുന്ന വല്യച്ഛന്റെയും അഭിപ്രായം മറ്റൊന്നല്ല. അൻസിഫിന്റെയും അയാളുടെ കൂടെ നിന്ന് പിന്തുണക്കുന്നവരുടെയും നിലപാട് എനിക്ക് നന്നായി അറിയാവുന്നതാണ്. ഇതിനും മാത്രം വിഷയങ്ങളിൽ പ്രതികരിക്കുന്നവരാണ് ഇപ്പൊ മിണ്ടാതെ ഒരു മൂലയ്ക്ക് ഇരിക്കുന്നത്. നാളെ ഞാൻ ഒരു ഭീഷണി പ്രതീക്ഷിക്കുന്നുണ്ട്.ഇവര് ഇനി എനിക്കെതിരെ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല. ഇത്രേം sexually frustrated ആയ ഒരാൾക്കും അയാളെ പിന്തുണച്ച് കൂടെ നിക്കുന്നവർക്കും എന്താണ് ചെയ്യാൻ പറ്റാത്തത്. അതും അവരുടെ പകുതി പ്രിവിലേജ് പോലും ഇല്ലാത്ത ഒരുത്തിയോട്. ഇവന്മാരുടെ ഒക്കെ sexual frustration തീർക്കാൻ ഓരോ പെണ്ണുങ്ങളും എന്തൊക്കെ trauma യിൽ കൂടെ ആണ് കടന്ന് പോകുന്നത് എന്ന് ഇവർക്ക് അറിയുമോ. ഇന്ന് രാവിലെ മുതൽ വന്നു കൊണ്ട് ഇരിക്കുന്ന slut shaming മെസ്സേജുകൾ ആണ് ഈ പോസ്റ്റിന് ആധാരം. അൻസിഫോ കൂടെ ഉള്ളവരോ അറിയാതെ ഇത്രേം അറപ്പ് ഉളവാക്കുന്ന മെസ്സേജുകൾ എനിക്ക് വരില്ല. എനിക്ക് അറിയാം നിലനിൽപിന് വേണ്ടി ഇവർ ഏതറ്റവും വരെ പോകും എന്ന്. വ്യക്തമായ തെളിവുകളോടെയാണ് ഞാൻ സംസാരിക്കുന്നത്. Slut shaming ഇൽ ഒക്കെ അങ്ങു എന്നെ ഒതുക്കാം എന്നാണ് നിങ്ങളുടെ വിചാരം എങ്കിൽ നിങ്ങൾക്ക് തെറ്റി. ആൾ മാറിപ്പോയി. അങ്ങനെ പേടിച്ചു ഓടനല്ല ഞാൻ ഈ സ്പേസിൽ നിക്കുന്നത്.ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലാത്തത് കൊണ്ടും കൂടുതൽ പേർ മുന്നോട്ട് വന്നതുകൊണ്ടും നിയമപരമായി നേരിടാൻ തന്നെയാണ് ഉദ്ദേശം.
Nb: area secretary ആയിരുന്ന ആളാണെന്നുള്ളതാണ്‌കിട്ടിയ വിവരം. ഉറപ്പ് ഇല്ലാത്തത് കൊണ്ട് തിരുത്തുന്നു.
ദീപ്തിയുടെ ആദ്യ പോസ്റ്റ്