സ്വന്തം നമ്പര്‍ മറച്ചുവച്ച് വാടസ് ആപ്പിലുടെ അധ്യാപികയ്ക്ക് അശ്ലീല സന്ദേശം; ഒടുവില്‍ പ്രതി കുടുങ്ങി
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഉപയോഗിച്ച് സ്വന്തം നമ്പര്‍ മറച്ചുവച്ചാണ് യുവാവ് അധ്യാപികയോട് വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ചതും ചിത്രങ്ങൾ അയച്ചതും. അമേരിക്കയിലുള്ള നമ്പറില്‍നിന്നാണെന്ന് അധ്യാപികയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതിയുടെ കുറ്റകൃത്യം.
ഇന്‍ഡോര്‍: അധ്യാപികയ്ക്ക് വാട്‌സാപ്പിലൂടെ അശ്ലീല ചിത്രങ്ങൾ അയച്ച വിദ്യാര്‍ഥിയെ മധ്യപ്രദേശ് പൊലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ രോഹിത് സോണി (19) ആണ് അറസ്റ്റിലായത്. ചിത്രങ്ങൾ അയച്ചതിനു പുറമേ അശ്ലീല വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ചതിനെതിരേയും രോഹിതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഉപയോഗിച്ച് സ്വന്തം നമ്പര്‍ മറച്ചുവച്ചാണ് യുവാവ് അധ്യാപികയോട് വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ചതും ചിത്രങ്ങൾ അയച്ചതും. അമേരിക്കയിലുള്ള നമ്പറില്‍നിന്നാണെന്ന് അധ്യാപികയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതിയുടെ കുറ്റകൃത്യം. യുവതി നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ ആപ്പ് ഉപയോഗിച്ച് മറ്റൊരു നമ്പറില്‍നിന്ന് വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചു. സെപ്തംബർ ആറിന് സുധമ നഗർ സ്വദേശിയായ യുവതി ലൈംഗിക പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകി.
തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നമ്പർ കണ്ടെത്തി. അമേരിക്കയിൽനിന്നുള്ള നമ്പറായിരുന്നു പൊലീസ് കണ്ടെത്തിയത്. ശേഷം അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള വാട്സ് ആപ്പ് കമ്പനി ആസ്ഥാനവുമായി ബന്ധപ്പെട്ട് മൊബൈൽ നമ്പർ ഉടമയുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. മധ്യപ്രദേശിലെ കോട്ടയിൽവച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. യുവാവ് തന്നെയാണ് അധ്യാപികയെ ശല്യം ചെയ്തതെന്ന് സ്ഥിരീകരിച്ചശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിനായാണ് രോഹിത് മധ്യപ്രദേശിലെത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി രോഹിത് മൊബൈലിലൂടെ അധ്യാപികയെ പീഡിപ്പിക്കുന്നു. ആപ്പ് ഉപയോഗിച്ച് വിവിധ നമ്പറുകളിൽനിന്നായി അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചിരുന്നതായി രോഹിത് സമ്മതിച്ചു. യുവാവിന്റെ പക്കൽനിന്നും ഫോൺ വിളിക്കുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനും മറ്റും ഉപയോഗിച്ച സിം കാർഡ് കണ്ടെടുത്തിട്ടുണ്ട്. താൻ ഇതുപോലെ നിരവധി സ്ത്രീകളെ ശല്യം ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. യുവാവിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐ ടി നിയമത്തിലെയും വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.