സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിറ്റ കേസിലെ പ്രതി പിടിയില്‍
- പ്രതി കഞ്ചാവെത്തിച്ചത് തമിഴ്നാട്ടില്‍ നിന്ന്
തിരുവനന്തപുരം: ചിറയിൻകീഴ് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തോന്നയ്ക്കൽ ഇടയാവണം ഷൈജു ഭവനിൽ വിഷ്ണു (22) ആണ് ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലായത്. മുടപുരം ആയുർവേദ ആശുപത്രിക്ക് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. എറയിൽക്കിഴ് മുടപുരം കോരാണി കോളിച്ചിറ എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് നൽകി വരുന്നതും വിഷ്ണുവാണ്.
തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് മൊത്ത കച്ചവടത്തിനായി വാങ്ങി കൊണ്ട് വരുകയാണ് പ്രതിയുടെ പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ എ.ആര്‍. രതീഷിന്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ ദീപക്ക് കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ മോഹൻ, ഷിജു മണികണഠൻ, ഷൈൻ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ട്യൂമസ മഞ്ജുഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.