ചാരവൃത്തി നടത്തിയതിന് ജീവപര്യന്തം തടവ് വിധിക്കപ്പെട്ട ബ്രിട്ടീഷ് പൗരന് യുഎഇ മാപ്പ് നല്‍കി
31കാരനായ ഗവേഷക വിദ്യാര്‍ത്ഥിക്ക് ജീവപര്യന്തം തടവാണ് യുഎഇ കോടതി വിധിച്ചത്. ഹെഡ്ജസ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും യുഎഇ പുറത്തുവിട്ടിരുന്നു. ഗവേഷണത്തിന്റെ മറവില്‍ ഇയാള്‍ യുഎഇയുടെ ഔദ്ദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കോടതി കണ്ടെത്തിയത്.
അബുദാബി: ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായി ജയിലിലടക്കപ്പെട്ട ബ്രിട്ടീഷ് പൗരനെ യുഎഇ മാപ്പ് നൽകി വിട്ടയച്ചു. മാത്യു ഹെഡ്ജസ് എന്ന 31 കാരനെയാണ് യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഉള്‍പ്പെടുത്തി വിട്ടയച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
31കാരനായ ഗവേഷക വിദ്യാര്‍ത്ഥിക്ക് ജീവപര്യന്തം തടവാണ് യുഎഇ കോടതി വിധിച്ചത്. ഹെഡ്ജസ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും യുഎഇ പുറത്തുവിട്ടിരുന്നു. ഗവേഷണത്തിന്റെ മറവില്‍ ഇയാള്‍ യുഎഇയുടെ ഔദ്ദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കോടതി കണ്ടെത്തിയത്. എന്നാൽ താൻ ഗവേഷണ ആവശ്യങ്ങൾക്കായാണ് യുഎഇയിലെത്തിയതെന്നായിരുന്നു ഹെഡ്ജസിന്റെ വിശദീകരണം.
ഹെഡ്ജസിന്റെ കുടുംബം നല്‍കിയ മാപ്പ് അപേക്ഷയും യുഎഇയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്താണ് മാപ്പ് അനുവദിച്ചത്. ആകെ 785 തടവുകാര്‍ക്കാണ് യുഎഇ പ്രസിഡന്റ് ദേശീയ ദിനത്തോടനുബന്ധിച്ച് മാപ്പ് നല്‍കിയത്.