രാഹുലിനെ കാണാനെത്തിയത് ആയിരങ്ങള്‍; നിറഞ്ഞ് കവിഞ്ഞ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം
രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പത്നിയും നൽകിയത് .
ദുബായ്: രാജ്യത്ത് കഴിഞ്ഞ 4 വർഷമായി അസഹിഷ്ണുതയുടെ കാലമെന്ന് രാഹുൽ ഗാന്ധി. ദുബായ് ഇന്റർ നാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തോട് സംവദിക്കുകയായിരുന്നു രാഹുൽ. പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തിനെ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് രാഹുല്‍ പറഞ്ഞു. മതം, ഭാഷ, സംസ്കാരം , സാമ്പത്തിക നിലവാരം എന്നിങ്ങനെ പല പേരുകളിലാണ് രാജ്യത്ത് വിഭജിച്ച് കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ജിഎസ്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തുവെന്നും തൊഴില്‍ രഹിതരായ യുവതയെയുമാണ് രാജ്യത്ത് കാണാന്‍ കഴിയുകയെന്നും രാഹുല്‍ പറഞ്ഞുയ രാജ്യത്തെ തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രവാസികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്ക മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയിരിക്കുന്നുവെന്നും സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.
നിരവധിയാളുകളാണ് രാഹുല്‍ ഗാന്ധിയെ കാണാന്‍ ദുബായ് ഇന്റർ നാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പത്നിയും നൽകിയത് .