സൗദിയില്‍ സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും
അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ ലഭിക്കുക.
റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി. അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ ലഭിക്കുക.
പബ്ലിക് പ്രോസിക്യൂഷന്‍റെ പബ്ലിക് മൊറാലിറ്റി വിങ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് കോടതിക്ക് കൈമാറുകയുമായിരുന്നു. പ്രതിക്ക് നിയമാനുസൃതമായി പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു.
Read Also - വോട്ടു ചെയ്യാൻ പ്രവാസികൾ നാട്ടിലേക്ക്; യുഡിഎഫിന്റെ മൂന്നാം വോട്ട് വിമാനം മറ്റന്നാൾ, ഗൾഫിലും പ്രചരണം സജീവം
കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് ട്രാഫിക് വകുപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന. ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. പ്രതിദിനം ശരാശരി 3,825 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ കാലയളവില്‍ ആകെ 3,925 അപകടങ്ങൾ കൈകാര്യം ചെയ്തു. 263 പേർക്കാണ് പരിക്കേറ്റത്.
ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷൻസ് സെക്ടർ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ജമാൽ അൽ ഫൗദാരിയുടെ മേൽനോട്ടത്തിലാണ് പരിശോധന ക്യാമ്പയിനുകൾ നടന്നത്.
പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 188 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 32 പേരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിച്ച 63 വാഹനങ്ങൾ കണ്ടുകെട്ടി. നാല് പേരെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലേക്ക് കൈമാറി. ഒരാളെ ഫയര്‍ആം പൊസഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലേക്കും നിരവധി പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും കൈമാറിയതായും അധികൃതര്‍ അറിയിച്ചു.