സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന തൊഴിലാളിക്ക് രണ്ട് വര്‍ഷം വിലക്കേർപ്പെടുത്താൻ തൊഴിലുടമക്ക് അനുമതി
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ അധ്യാപകർ തുടങ്ങിയവര്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. സാധാരണ ഗതിയിൽ സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ പോകുന്ന വിദേശിക്ക് മറ്റൊരു വിസയിൽ ജോലിക്കായി ഉടനെ സൗദിയിലേക്ക് തിരിച്ചെത്തുന്നതിനു വിലക്കില്ല.
റിയാദ്: സൗദിയിൽ നിന്ന് ഫൈനൽ എക്‌സിറ്റില്‍ പോവുന്ന തൊഴിലാളിക്കു രണ്ട് വർഷത്തേക്ക് സൗദിയിലേക്ക് തിരിച്ചെത്തുന്നതിനു വിലക്കേർപ്പെടുത്താൻ തൊഴിലുടമക്ക് അര്‍ഹതയുണ്ടായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ അധ്യാപകർ തുടങ്ങിയവര്‍ക്കും ഇത് ബാധകമെന്നു മന്ത്രാലയം അറിയിച്ചു. സാധാരണ ഗതിയിൽ സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ പോകുന്ന വിദേശിക്ക് മറ്റൊരു വിസയിൽ ജോലിക്കായി ഉടനെ സൗദിയിലേക്ക് തിരിച്ചെത്തുന്നതിന് വിലക്കില്ല.
എന്നാൽ ഫൈനൽ എക്സിറ്റിൽ പോയ വിദേശ തൊഴിലാളി രണ്ടുവർഷത്തിനുള്ളിൽ നേരത്തെ ജോലിചെയ്ത സ്ഥാപനത്തിന് സമാനമായ രീതിയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ജോലിക്കായി വരുന്നതിന് വിലക്കേർപ്പെടുത്താൻ പഴയ തൊഴിലുടമക്ക് അധികാരമുണ്ടായിരിക്കുമെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു.
സ്ഥാപനങ്ങളുടേയും കമ്പനികളുടേയും വാണിജ്യ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും വാണിജ്യ - വ്യവസായങ്ങളെ ഇത് ബാധിക്കുമെന്നതിന്റെ പേരിലുമാണ് ഇത്തരത്തില്‍ തൊഴിലുടമക്ക് തൊഴിലാളിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവകാശമുണ്ടാവുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ സമാനമായ തൊഴിലിൽ സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് കൂടുമാറുന്ന പ്രവണത പ്രകടമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി.
വിവിധ കാരണങ്ങളാല്‍ തൊഴിലുടമയില്‍ നിന്നും ഇത്തരക്കാര്‍ എക്‌സിറ്റിന് ശ്രമിക്കാറുണ്ട്. എക്‌സിറ്റില്‍ പോവുകയോ മറ്റു കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ചു രാജ്യത്ത് തുടരുകയോ ചെയ്യുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്.