തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദിയിൽ പിഴ
തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്. തൊഴിലാളിയുടെ ശമ്പളത്തിന്റെ പകുതി തുകയാണ് പിഴായായി ഈടാക്കുക.
റിയാദ്: സൗദിയിൽ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നു. ഇതേ തുടർന്ന് കേസുകള്‍ കോടതികളില്‍ എത്തുന്നതിന് മുൻപ് തൊഴിലാളികളുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കാനുമുള്ള ശ്രമം കമ്പനികൾ തുടങ്ങി.
തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്. തൊഴിലാളിയുടെ ശമ്പളത്തിന്റെ പകുതി തുകയാണ് പിഴായായി ഈടാക്കുക. ശമ്പളം നല്‍കാന്‍ വൈകുന്നതിന്റെ പേരില്‍ പല സ്ഥാപനങ്ങള്‍ക്കെതിരേയും പിഴ ചുമത്താന്‍ തുടങ്ങിയതോടെ പല സ്ഥാപനങ്ങളും പ്രശ്‌നങ്ങളൊഴിവാക്കാനും കേസുകള്‍ കോടിതികളില്‍ എത്തുന്നതിനുമുമ്പ് തൊഴിലാളികളുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കാനുമുള്ള ശ്രമം തുടങ്ങി.
തൊഴില്‍ കേസുകൾക്ക് മാത്രമായി പ്രത്യേക കോടതികള്‍ കഴിഞ്ഞ ഒക്ടോബർ 30 നാണു രാജ്യത്തു നിലവിൽ വന്നത്. തൊഴില്‍ കോടതികള്‍ ആരംഭിച്ചു രണ്ട് മാസം പിന്നിടുമ്പോള്‍ നിരവധിപേര്‍ പ്രശ്നപരിഹാരം തേടി തൊഴില്‍ കോടതികളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.
റിയാദിലാണ് ഏറ്റവും കൂടുതള്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെയുള്ള നാലായിരം കേസുകളില്‍ 1619 കേസുകളാണ് റിയാദിലെ തൊഴില്‍ കോടതിയില്‍ എത്തിയത്. ദമ്മാമില്‍ 903 കേസും ജിദ്ദയില്‍ 293 കേസുകളും എത്തിയതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. തൊഴില്‍ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പു കല്പിക്കുന്നതിനായാണ് റിയാദ്, ദമ്മാം, ജിദ്ദ, മക്ക, മദീന, അബ്ഹാ, ബുറൈദ തുടങ്ങിയ സ്ഥലങ്ങളിൽ തൊഴില്‍ കോടതികള്‍ ആരംഭിച്ചത്.