സ്വദേശി വത്കരണം: കുവൈത്ത് വിദേശികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു
2018 ഫെബ്രുവരി മുതൽ 2019 ഫെബ്രുവരി വരെയുള്ള കാലയളവിൽ 172 പേരുടെ സേവനമാണ് ജല, വൈദ്യുത മന്ത്രാലയം അവസാനിപ്പിച്ചത്. ഇതിൽ 39 ജീവനക്കാർ വിദേശികളാണ്.
കുവൈത്ത്: സ്വദേശി വത്കരണത്തിന്‍റെ ഭാഗമായി വിദേശികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. ജലം, വൈദ്യുതി മന്ത്രാലയം 39 പേരെയും വിദ്യാഭ്യാസ മന്ത്രാലയം 176 വിദേശികളെയും പുറത്താക്കി. അതേ സമയം 155 സ്വദേശികൾക്ക് ജല, വൈദ്യുതി മന്ത്രാലയം പുതുതായി നിയമനം നൽകി
2018 ഫെബ്രുവരി മുതൽ 2019 ഫെബ്രുവരി വരെയുള്ള കാലയളവിൽ 172 പേരുടെ സേവനമാണ് ജല, വൈദ്യുത മന്ത്രാലയം അവസാനിപ്പിച്ചത്. ഇതിൽ 39 ജീവനക്കാർ വിദേശികളാണ്. പുതുതായി 155 സ്വദേശികൾക്കു നിയമനം നൽകിയതായും വാർഷിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ജല-വൈദ്യുതി മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു വിദേശിയെ പോലും നിയമിച്ചിട്ടില്ലെന്ന് മന്ത്രാലയം അവകാശപ്പെട്ടു.
ജല-വൈദ്യുതി വിതരണ മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലാണ് പുതിയ ജീവനക്കാരിൽ അധികവും നിയമിക്കപ്പെട്ടത്. ഇതിന് സമാനമായി വിദ്യാഭ്യാസ മന്ത്രാലയം 176 വിദേശികളെയാണ് ഒഴിവാക്കിയത്. 135 സോഷ്യൽ വർക്കർമാർ, 20 എഞ്ചിനീയർമാർ, 7 നിയമവിദഗ്ധർ, 6 ഗവേഷണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരെയാണ് ഒഴിവാക്കിയത്.
സ്വദേശികളെ നിയമിക്കാൻ കഴിയുന്ന വിഷയങ്ങളിലെ വിദേശി അധ്യാപകരെയാണ് മന്ത്രാലയം ഒഴിവാക്കുന്നത്. സർക്കാർ ആവശ്യപ്പെടുന്ന തരത്തിൽ സ്വദേശിവത്കരണം ഏർപ്പെടുത്താൽ മന്ത്രാലയങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.