'ക്യാര്‍' ദുര്‍ബലമായതിന് പിന്നാലെ 'മഹ' ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; അപൂർവ പ്രതിഭാസമെന്ന് കാലാവസ്ഥാ നിരീക്ഷകർ
അറബിക്കടലിൽ രൂപം കൊണ്ടിരിക്കുന്ന 'മഹാ' ചുഴലിക്കാറ്റ് അടുത്ത അഞ്ച് ദിവസത്തേക്ക് ഒമാനെ നേരിട്ട് ബാധിക്കുകയില്ലെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒമാൻ തീരത്ത് നിന്നും 1400 കിലോമീറ്റർ അകലെയാണ് നിലവിൽ 'മഹാ' ചുഴലിക്കാറ്റ് ഇപ്പോൾ എത്തിനില്‍കുന്നത്.
മസ്കത്ത്: 'ക്യാർ' ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നതിനു പിന്നാലെ ഒമാൻ തീരത്തേക്ക് 'മഹ' ചുഴലിക്കാറ്റ് അടുക്കുന്നു. ഒരേ സമയം രണ്ടു ചുഴലിക്കാറ്റ് അറബിക്കടലിൽ രൂപപെടുന്നത് എന്നത് അപൂർവ പ്രതിഭാസമെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഒമാന്റെ തെക്കൻ തീരങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്.
അറബിക്കടലിൽ രൂപം കൊണ്ടിരിക്കുന്ന 'മഹാ' ചുഴലിക്കാറ്റ് അടുത്ത അഞ്ച് ദിവസത്തേക്ക് ഒമാനെ നേരിട്ട് ബാധിക്കുകയില്ലെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒമാൻ തീരത്ത് നിന്നും 1400 കിലോമീറ്റർ അകലെയാണ് നിലവിൽ 'മഹാ' ചുഴലിക്കാറ്റ് ഇപ്പോൾ എത്തിനില്‍കുന്നത്. വടക്ക്, വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ശക്തമായ ഒരു ഉഷ്ണമേഖലാ കാറ്റായിട്ടാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇതിനെ ഇപ്പോൾ തരം തിരിച്ചിരിക്കുന്നത്.
'മഹ' ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത് കാറ്റിന് മണിക്കൂറിൽ 35 മുതല്‍ 45 നോട്ട്‍സ് വരെ ഉപരിതല വേഗതയാണുള്ളത്. അതേസമയം ഒമാന്റെ തെക്കൻ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമായ 'ക്യാർ' ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി ദുർബലപെട്ടു കഴിഞ്ഞുവെന്നും അറിയിപ്പിൽ പറയുന്നു. ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാരപാത പിന്തുടർന്ന് 'മഹ' ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്കെത്താനാണ് സാധ്യത. 1972ന് ശേഷം ഇതാദ്യമായിട്ടാണ് രണ്ട് ചുഴലിക്കാറ്റുകൾ ഒരേസമയം അറബിക്കടലിൽ രൂപം കൊള്ളുന്നത്. ഒമാനാണ് ഈ ചുഴലിക്കാറ്റിന് 'മഹ' എന്ന് പേരുനൽകിയിരിക്കുന്നത്.