'ഫ്രീ വിസ'യില്‍ പ്രവാസികള്‍; പരിശോധനകള്‍ ശക്തമാക്കി മാനവ വിഭവശേഷി മന്ത്രാലയം
മതിയായ രേഖകളും മറ്റെല്ലാ അനുമതി പത്രങ്ങളുമുള്ള സ്ഥാപനങ്ങളുടെ വിസയിൽ രാജ്യത്തെത്തുകയും എന്നാല്‍ ആ സ്ഥാപനത്തിൽ ജോലി ചെയ്യാതെ മറ്റൊരു തൊഴിലുടയുടെ കീഴിൽ ജോലി ചെയ്യുകയും ചെയ്യുന്ന ഫ്രീ വിസ സമ്പ്രദായം ഒമാൻ തൊഴിൽ നിയമങ്ങളുടെ ലംഘനമാണ്.
മസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കുമെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഫ്രീ വിസ സമ്പ്രദായത്തിൽ ജീവനക്കാരെ നിയമിക്കന്നത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിപ്പ്. ഇത്തരത്തിലുള്ള തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് രണ്ട് സ്വദേശികൾക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം അറിയിച്ചു.
മതിയായ രേഖകളും മറ്റെല്ലാ അനുമതി പത്രങ്ങളുമുള്ള സ്ഥാപനങ്ങളുടെ വിസയിൽ രാജ്യത്തെത്തുകയും എന്നാല്‍ ആ സ്ഥാപനത്തിൽ ജോലി ചെയ്യാതെ മറ്റൊരു തൊഴിലുടയുടെ കീഴിൽ ജോലി ചെയ്യുകയും ചെയ്യുന്ന ഫ്രീ വിസ സമ്പ്രദായം ഒമാൻ തൊഴിൽ നിയമങ്ങളുടെ ലംഘനമാണ്. വിസ ഇനത്തിൽ സ്പോൺസർക്ക് നിശ്ചിത തുക നൽകിക്കൊണ്ടാണ് ഫ്രീ വിസ സമ്പ്രദായത്തിൽ മറ്റൊരു തൊഴിലിൽ ഏര്‍പ്പെടുന്നത്. ഇത്തരത്തിൽ നിയമവിരുദ്ധമായി തൊഴില്‍ ചെയ്യാൻ തൊഴിൽ വിസ ദുരുപയോഗം ചെയ്തുവന്നിരുന്ന രണ്ട് ഒമാൻ സ്വദേശികളെ മാനവവിഭവ ശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പിടികൂടി. തുടർനടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യുഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.
1302 വിദേശികളുള്ള 88 വാണിജ്യ സ്ഥാപനങ്ങളാണ് ഈ രണ്ട് സ്വദേശി പൗരന്മാരുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്. മന്ത്രാലയത്തിന്റെ പരിശോധനയിൽ 1302 വിദേശികളും വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നതായം കണ്ടെത്തി. വിദേശ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടാനും മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇരകളാകാൻ ഇതിനാൽ രാജ്യത്ത് ഫ്രീ വിസ സമ്പ്രദായം അവസാനിപ്പിക്കാൻ പരിശോധനകൾ ഊര്‍ജിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.