സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍
റിയാദ്, മക്ക, ജിസാൻ, നജ്‌റാൻ, അസീർ, അൽബാഹ, ഹാഇൽ, ഖസിം, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലാണ് മഴ സാധ്യത.
റിയാദ്: വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.
റിയാദ്, മക്ക, ജിസാൻ, നജ്‌റാൻ, അസീർ, അൽബാഹ, ഹാഇൽ, ഖസിം, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലാണ് മഴ സാധ്യത. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വെള്ളക്കെട്ടുകൾ രൂപപ്പെടും. താഴ്‌വരകളിൽ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടാവാനിടയുണ്ട്. അതുകൊണ്ട് ഇത്തരം അപടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണം. വെള്ളക്കെട്ട് കണ്ടാൽ അവയിൽ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്നും സിവിൽ ഡിഫൻസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടു.
Read Also - മൂന്നര ലക്ഷം വരെ ശമ്പളം; സൗജന്യ വിസയും പരിശീലനവും, മലയാളികളെ കാത്ത് വമ്പൻ തൊഴിലവസരം, ജര്‍മനിയിൽ നഴ്സാകാം
ഉംറ നിർവഹിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: മക്കയിൽ ഉംറ നിർവഹിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ.കെ മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്. ഉംറ നിർവ്വഹിക്കുന്നതിനിടെ ഹറമിനകത്ത് പ്രദക്ഷിണ മുറ്റത്ത് (മത്വാഫി)ൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.
ഖമീസ് മുശൈത്തിൽ ജോലിചെയ്യുന്ന മരുമകനും മകളും ഉംറ നിർവഹിക്കാൻ മക്കയിലെത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞായറാഴ്ച രാത്രി ഏറെ വെകിയാണ് ജിദ്ദയിൽ കഫ്തീരിയയിൽ ജോലിചെയ്യുന്ന ഇദ്ദേഹം മക്കയിലെത്തിയത്. ഇവരുടെ കൂടെ ഉംറ നിർവഹിക്കുമ്പോഴാണ് നാല് ത്വവാഫ് പൂർത്തീകരിച്ചു മരിച്ചത്. ഉടനെ ഇദ്ദേഹത്തെ അൽജിയാദ് എമർജൻസി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഹൃദയസ്തഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. കെ അബ്ദുൽ ലത്തീഫിൻറെ പിതാവാണ് ഇദ്ദേഹം. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.