എണ്ണ പൈപ്പ്‌ലൈൻ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനും ഹൂതികളും ആണെന്ന് സൗദി അറേബ്യ
രാജ്യത്തെ എണ്ണ പൈപ്പ്‌ലൈൻ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനും ഹൂതികളും ആണെന്ന് സൗദി അറേബ്യ. യുഎൻ രക്ഷാസമിതിക്ക് നൽകിയ കത്തിലാണ് സൗദി അറേബ്യയുടെ ആരോപണം.
റിയാദ്: രാജ്യത്തെ എണ്ണ പൈപ്പ്‌ലൈൻ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനും ഹൂതികളും ആണെന്ന് സൗദി അറേബ്യ. യുഎൻ രക്ഷാസമിതിക്ക് നൽകിയ കത്തിലാണ് സൗദി അറേബ്യയുടെ ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൗദിയിലെ രണ്ടു എണ്ണ പന്പിംഗ് സ്റ്റേഷനുകൾക്കു നേരെ ഭീകരരുടെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമങ്ങൾക്ക് ഇരയായ രണ്ടിടങ്ങളിലേയും പന്പിങ് വീണ്ടും തുടങ്ങി.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ ഉൽപ്പാദക കേന്ദ്രത്തിൽ നിന്ന് റിഫൈനറികൾ പ്രവർത്തിക്കുന്ന യാമ്പുവിലക്ക് എണ്ണ പമ്പു ചെയ്യുന്ന സ്റ്റേഷനുകൾക്കു നേരെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ഇതിന്റെ പൂർണ ഉത്തരവാദിത്വം ഇറാനും ഇറാൻ പിന്തുണയുള്ള ഹൂതികൾക്കുമാണെന്നുമാണ് സൗദി അറേബ്യ വ്യക്തമാക്കിയത്. ആക്രമണത്തെ യുഎൻ അപലപിച്ചിരുന്നു.
ആക്രമണങ്ങൾക്കു പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തുന്നതിനും അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ അന്വേഷണങ്ങൾ ആവശ്യമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.