വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂര്‍, ജനുവരിയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സൗദി
ഫാർമസി, മെഡിക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
റിയാദ്: സൗദിയില്‍ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നൽകിയിരുന്നു. ശേഷം ആഭ്യന്തര മന്ത്രാലയവും മുനിസിപ്പൽ-ഗ്രാമ മന്ത്രാലയങ്ങളും അന്തിമ വ്യവസ്ഥകൾക്ക് രൂപം നൽകുകയും ചെയ്തു. വ്യവസ്ഥകൾ പൂർണമായ സ്ഥാപനങ്ങൾക്ക്, വരുന്ന ജനുവരി ഒന്നുമുതൽ ലൈസൻസിന് അപേക്ഷ നൽകാം.
നഗരസഭകൾക്കും ബലദിയകൾക്കുമാണ് അപേക്ഷ നൽകേണ്ടത്. ലൈസൻസിന് പ്രത്യേക ഫീസ് നൽകണം. എന്നാൽ ഫാർമസി, മെഡിക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലൈസൻസിനായി തൊഴിലാളികളുടെ ജോലി സമയം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കണം. സ്ഥാപനങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകളോടെയാണ് സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകുക.
പുതിയ തീരുമാനം രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സാമ്പത്തിക മേഖലയിൽ ഉണർവുണ്ടാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വൻകിട സ്ഥാപനങ്ങൾക്ക് കർശനമായ വ്യവസ്ഥയ്ക്കും മാനദണ്ഡങ്ങൾക്കും വിധേയമായി 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് പ്രത്യേക ലൈസൻസ് അനുവദിക്കുന്നുണ്ട്.