ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വ്യവസ്ഥകൾ കര്‍ശനമാക്കി സൗദി
സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം കർശനമാക്കി. സൗദിയിൽ കുടുംബസമേതം താമസിക്കുന്ന വിദേശികൾക്ക് പരമാവധി രണ്ടും സ്വദേശികൾക്കു പരമാവധി അഞ്ചും ഗാർഹിക വിസകൾ മാത്രമേ ഇനി അനുവദിക്കൂ.
റിയാദ്: സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം കർശനമാക്കി. സൗദിയിൽ കുടുംബസമേതം താമസിക്കുന്ന വിദേശികൾക്ക് പരമാവധി രണ്ടും സ്വദേശികൾക്കു പരമാവധി അഞ്ചും ഗാർഹിക വിസകൾ മാത്രമേ ഇനി അനുവദിക്കൂ. എന്നാലിവർ ജോലിക്കാരോ നിക്ഷേപകരോ ആയിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്.
ഒരു ഗാർഹിക വിസ എടുക്കേണ്ട വിദേശിക്ക് പതിനായിരം റിയാലിൽ കുറയാത്ത മാസശമ്പളവും ഒരു ലക്ഷം റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസും ഉണ്ടായിരിക്കണം. രണ്ടു വിസകൾ വേണ്ടവർക്ക് ഇരുപതിനായിരം റിയാലിൽ കുറയാത്ത മാസശമ്പളവും രണ്ടു ലക്ഷം റിയാലിൽ കുറയാത്ത ബാങ്ക് ബാലൻസും വേണം.
എന്നാൽ നിക്ഷേപകരായ വിദേശ ബാച്ചിലർമാർക്ക് ഒരു ഗാർഹിക വിസയെ അനുവദിക്കു. എന്നാലിവർക്കു 24 വയസിൽ കുറയാൻ പാടില്ലെന്നും 1,20,000 റിയാൽ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം വിവാഹിതരായ സ്വദേശികൾക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പരമാവധി അഞ്ചു വിസകൾ വരെ അനുവദിക്കും. മക്കളുള്ള വിവാഹ മോചിതർക്കും ഭാര്യ മരിച്ച സ്വദേശി പൗരനും പരമാവധി അഞ്ചു വിസ വരെ പുതിയ വ്യവസ്ഥ പ്രകാരം ലഭിക്കും.