ഖലീഫസാറ്റിന്റെ അണിയറ ശില്‍പികളെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികള്‍
യു.എ.ഇയുടെ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കുമെല്ലാം അഭിമാനം പകരുന്ന നേട്ടമാണിതെന്നായിരുന്നു ഭരണാധികാരികള്‍ അഭിപ്രായപ്പെട്ടത്. സ്വദേശികളായ എഴുപത് എൻജിനീയർമാരാണ് ഖലീഫാസാറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ദുബായ്: യു.എ.ഇ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൃത്രിമ ഉപഗ്രഹം ഖലീഫസാറ്റിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എഞ്ചിനീയര്‍മാരെ ഭരണാധികാരികളും ഉന്നത ഉദ്ദ്യോഗസ്ഥരും ചേര്‍ന്ന് അനുമോദിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ എന്നിവർ ചേർന്നാണ് എഞ്ചിനീയര്‍മാരെ സ്വീകരിച്ചത്. ദുബായിലെ സഅബീല്‍ കൊട്ടാരത്തിലായിരുന്നു ചടങ്ങ്.
യു.എ.ഇയുടെ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കുമെല്ലാം അഭിമാനം പകരുന്ന നേട്ടമാണിതെന്നായിരുന്നു ഭരണാധികാരികള്‍ അഭിപ്രായപ്പെട്ടത്. സ്വദേശികളായ എഴുപത് എൻജിനീയർമാരാണ് ഖലീഫാസാറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 29ന് രാവിലെ 8.08ന് ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസിന്റെ എച്ച്-2എ റോക്കറ്റാണ് ഖലീഫസാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപണത്തിന് ശേഷം ജപ്പാനില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് എഞ്ചിനീയര്‍മാര്‍ക്ക് യു.എ.ഇ ഭരണകൂടം സ്വീകരണമൊരുക്കിയത്.