ഇപ്പോള്‍ വരണോ അതോ അന്തസ്സായി വരണോ? ശബരിമലയില്‍ പോകണമെന്ന് പറഞ്ഞ എഴുത്തുകാരിയോട് കടകംപള്ളിയുടെ മറുപടി
ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന കടുത്ത ഭക്തയാണ് വന്നാല്‍ സുരക്ഷ ഒരുക്കുമോയെന്ന എഴുത്തുകാരി ലക്ഷ്മി രാജീവിന്റെ ചോദ്യത്തിന് മതിയായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം അന്തസോടെ വന്നാല്‍ മതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.
തിരുവനന്തപുരം: ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന കടുത്ത ഭക്തയാണ് വന്നാല്‍ സുരക്ഷ ഒരുക്കുമോയെന്ന എഴുത്തുകാരി ലക്ഷ്മി രാജീവിന്റെ ചോദ്യത്തിന് മതിയായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം അന്തസോടെ വന്നാല്‍ മതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. ഇന്ന് രാവിലെ കനത്ത പൊലീസ് സംരക്ഷണത്തില്‍ രണ്ട് യുവതികള്‍ നടപ്പന്തലില്‍ എത്തിയ ശേഷം തിരിച്ച് പോരേണ്ടി വന്ന സംഭവത്തിന് പിന്നാലെ കടകംപള്ളിയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് ലക്ഷ്മി രാജീവ് ശബരിമലയില്‍ പോകാനുള്ള താല്‍പര്യം പ്രകടമാക്കിയത്.
പോലീസ് മേധാവിയും മിനിസ്റ്ററും ഉറപ്പു തന്നാല്‍ ഞാന്‍ വരും, ഞാന്‍ കടുത്ത ഭക്തയാണ്, ഞാന്‍ വരട്ടെയെന്ന് ലക്ഷ്മി രാജീവ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചിരുന്നു. ഞാൻ ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്നു. എന്റെ കൂടെ വരാൻ ഉറച്ച ഈശ്വര വിശ്വാസികൾ ആയ സ്ത്രീകൾ ആരെങ്കിലും ഉണ്ടോ? ശ്രീ കടകംപള്ളി വാക്ക് മാറരുത്. പോലീസ് മേധാവി യും മിനിസ്റ്ററും ഉറപ്പു തന്നാൽ ഞാൻ വരും.ഞാൻ കടുത്ത ഭക്തയാണ്. ഞാൻ വരട്ടെ കടകംപള്ളി ? എന്നായിരുന്നു ലക്ഷ്മിയുടെ ചോദ്യം.
പിന്നീട് വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനോട് സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ വരണമോ അതോ അന്തസ്സായി വരണമോ എന്നാണ് അദ്ദേഹം ചോദിച്ചതെന്ന് ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വരാൻ സാധിക്കും ലക്ഷ്മി. ശ്രീകൃഷ്ണൻ മഹാഭാരത യുദ്ധം ജയിച്ചത് ആയുധം എടുക്കാതെയാണ്. അതുവരെ കള്ളം പറയാത്ത യുധിഷ്ഠിരന്റെ രഥം താഴ്ന്നുപോയ മഹാഭാരത യുദ്ധത്തോളം വലുതല്ല ഈ കീടങ്ങൾ അവിടെ കിടന്നു കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞതായി ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. സത്യമാണ് ജയിക്കുക, അത് തോറ്റതായി ചരിത്രമേയില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. എനിക്കറിയാം. അത് എന്റെ മുഖ്യമന്ത്രിയുടെ വാക്കാണ്. അത് തെറ്റില്ലെന്നും ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.