സ്കൂൾ വിദ്യാർഥികൾക്ക് ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കുന്നു
ദില്ലി: സ്കൂൾ വിദ്യാർഥികൾക്ക് എല്ലാദിവസവും ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കുന്നു. ഇതിനായി സർക്കാർ പ്രതിനിധികളും ആക്ടിവിസ്റ്റുകളും അടങ്ങിയ സമിതി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് അംഗീകരിച്ചാൽ സ്കൂളുകളില്‍ ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കും.
മാനവവിഭവശേഷി മന്ത്രാലയം സംഘടിപ്പിച്ച ശിൽപ്പശാലയിൽ നിന്നാണ് കായിക പരിശീലനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച ശുപാർശ സമർപ്പിക്കപ്പെട്ടത്. പൊതുസമൂഹത്തിൽ നിന്നുള്ളവരും സംസ്ഥാന, കേന്ദ്രസർക്കാർ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ശിൽപ്പശാലയിൽ ഡിജിറ്റൽ വിദ്യാഭ്യാസം, ജീവിത നൈപുണ്യ വിദ്യാഭ്യാസം, കായിക വിദ്യാഭ്യാസം, പരീക്ഷണ പഠനങ്ങൾ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയാണ് പ്രധാനമായും ചർച്ചയായത്.
കായിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാക്കണമെന്നും പ്രത്യേകിച്ചും സ്കൂൾ വിദ്യാഭ്യാസത്തിൽ നിർബന്ധമാണെന്നും മാനവശേഷി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. മുഴുവൻ പ്രായത്തിലുള്ള വിദ്യാർഥികൾക്കും ഒരു മണിക്കൂർ കായിക പ്രവർത്തനം നിർബന്ധമാക്കാനാണ് ശുപാർശയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ശുപാർശ പരിശോധിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറാക്കുമെന്നും അവർ അറിയിച്ചു.