ഉജ്ജ്വല ബൗളിംഗുമായി സച്ചിന്റെ മകന്‍; മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം
കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അഞ്ചു വിക്കറ്റ് പ്രകടനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍. 44 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ റെയില്‍വേയ്‌ക്കെതിരെ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തത്. സച്ചിന്റെ മകന്‍ എന്ന ലേബലില്‍ ക്രിക്കറ്റിലേക്ക് എത്തിയ അര്‍ജുന്‍ എന്ന ഇടംകൈയന്‍ പേസര്‍ സ്വന്തം മേല്‍വിലാസം ഊട്ടിയുറപ്പിക്കുകയാണ്. സച്ചിന്‍ ബാറ്റുകൊണ്ടാണ് ക്രിക്കറ്റ് ലോകം കീഴടക്കിയതെങ്കിലും പന്താണ് അര്‍ജുന്റെ ആയുധം. ഇടംകൈയൻ പേസറായ അര്‍ജുന് ഇരുവശങ്ങളിലേക്കും അനായാസം പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെറ്റ്‌സിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നെറ്റ്‌സിലും പന്തെറിഞ്ഞ് അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അതിനിടയില്‍ ആഭ്യന്തരക്രിക്കറ്റിലും ശ്രദ്ദേയപ്രകടനങ്ങള്‍ അര്‍ജുനില്‍നിന്ന് ഉണ്ടായി. കൂച്ച് ബിഹാര്‍ ട്രോഫിയിലെ മല്‍സരത്തില്‍ മുംബൈ ഒരു ഇന്നിംഗ്‌സിനും 103 റണ്‍സിനും റെയില്‍വേസിനെ പരാജയപ്പെടുത്തി. ആദ്യ ഇന്നിംഗ്‌സില്‍ 389 റണ്‍സെടുത്ത മുംബൈയ്‌ക്കെതിരെ റെയില്‍വേസ് ആദ്യ ഇന്നിംഗ്‌സില്‍ 150 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 136 റണ്‍സിനും പുറത്താകുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ജുന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. മുംബൈയ്ക്കുവേണ്ടി എട്ടു വിക്കറ്റെടുത്ത വസിഷ്ഠയുടെ പ്രകടനമാണ് ആദ്യ ഇന്നിംഗ്‌സില്‍ ശ്രദ്ധിക്കപ്പെട്ടത്.