പെര്‍ത്തില്‍ ജയം: ആഷസ് കിരീടം ഓസ്ട്രേലിയയ്ക്ക്
പെർത്ത്: ആഷസ് കിരീടം ഓസ്ട്രേലിയ തിരിച്ചുപിടിച്ചു. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 41 റണ്‍സിനും തകർത്താണ് ഓസീസ് കിരീടം ചൂടിയത്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 218 റണ്‍സിൽ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസിൽവുഡാണ് ഇംഗ്ലണ്ടിനെ തകർത്തത്. പാറ്റ് കമ്മിൻസും നഥാൻ ലയണും രണ്ട് വീതം വിക്കറ്റുകൾ നേടി. ജയിംസ് വിൻസ് (55), ഡേവിഡ് മലാൻ (54) എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ പൊരുതി നിന്നത്. മറ്റാർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല.
സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 403. രണ്ടാം ഇന്നിംഗ്സ് 218. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 662/9 ഡിക്ലയേർഡ്.
132/4 എന്ന നിലയിലാണ് ഇംഗ്ലണ്ട് അവാസന ദിനം ബാറ്റിംഗ് തുടങ്ങിയത്. 14 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന ജോണി ബെയിർസ്റ്റോ അതേ സ്കോറിൽ അഞ്ചാംദിനം മടങ്ങി. പിന്നാലെ മൊയിൻ അലി (11) കൂടി പുറത്തായതോടെ ഇംഗ്ലണ്ട് പരാജയം ഉറപ്പിച്ചു. അതിനിടെ മലാൻ അർധ സെഞ്ചുറി നേടിയെങ്കിലും ഇന്നിംഗ്സ് പരാജയം ഒഴിവാക്കൻ സാധിച്ചില്ല.