Asianet News MalayalamAsianet News Malayalam

അഡ്‌ലെയ്ഡ് ടെസ്റ്റ്: അശ്വിന്‍ കറക്കിയിട്ടു, ഓസീസ് ബാക്ക് ഫൂട്ടില്‍

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റ് നഷ്ടം. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഓസീസ് നാലിന് 117 എന്ന അവസ്ഥയിലാണ്. ആതിഥേയര്‍ ഇപ്പോഴും 133 റണ്‍സ് പിറകിലാണ്.

Australia on back foot against India in Adelaide
Author
Adelaide SA, First Published Dec 7, 2018, 10:29 AM IST

അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റ് നഷ്ടം. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഓസീസ് നാലിന് 117 എന്ന അവസ്ഥയിലാണ്. ആതിഥേയര്‍ ഇപ്പോഴും 133 റണ്‍സ് പിറകിലാണ്. മൂന്ന് വിക്കറ്റ് നേടിയ ആര്‍. അശ്വിനാണ് ആതിഥേയരുടെ നടുവൊടിച്ചത്. ഇശാന്ത് ശര്‍മയ്ക്കാണ് ഒരു വിക്കറ്റ്. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (33), ട്രാവിസ് ഹെഡ് (17) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 250ന് റണ്‍സിന് പുറത്തായിരുന്നു.

ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26),  ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2) എന്നിവരേയാണ് ഓസീസിന് നഷ്ടമായായത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ആതിഥേയര്‍ക്ക് ഫിഞ്ചിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ ഒരു മനോഹരമായ പന്ത് ബാറ്റിലും കാലിനുമിടയിലൂടെ സ്റ്റംപില്‍ പതിച്ചു. പിന്നീടെത്തിയ ഖവാജയും ഹാരിസും സ്‌കോര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അശ്വിന്‍ പന്തെറിയാന്‍ എത്തിയതോടെ രണ്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. അശ്വിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സില്ലി മിഡ് ഓഫില്‍ മുരളി വിജയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. അടുത്തത് മാര്‍ഷിന്റെ ഊഴമായിരുന്നു. അശ്വിന്‍ ടോസ് ചെയ്തിട്ട പന്ത് മാര്‍്ഷ കവര്‍ ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ ബാറ്റില്‍ തട്ടി പന്ത് സ്റ്റംപിലേക്ക്. കുറച്ച് നേരം പിടിച്ചു നിന്നെങ്കിലും ഖവാജയ്ക്ക് അധികദൂരം പോവാന്‍ സാധിച്ചില്ല. അശ്വിന്റെ ഫ്‌ളൈറ്റ് ഡെലിവറി പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ഗ്ലൗസില്‍ ഉരഞ്ഞ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ ഒതുങ്ങി.

നേരത്തെ, രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. ക്രിസീലുണ്ടായിരുന്ന മുഹമ്മദ് ഷമി ഓസീസ് പേസര്‍ ഹേസല്‍വുഡിന് വിക്കറ്റ് നല്‍കി മടങ്ങി. ലെഗ് സൈഡില്‍ കുത്തി ഉയര്‍ന്ന് പന്ത് ഷമിയുടെ ഗ്ലൗവില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന്റെ കൈകളിലേക്ക്. ബുംറ (0) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയുടെ മുഖം രക്ഷിച്ചത്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. മധ്യനിരയില്‍ പ്രതിരോധക്കോട്ടെ കെട്ടുമെന്ന് കരുതിയ രഹാനെയെ(13) ഹേസല്‍വുഡ് പുറത്താക്കിയതോടെ ആദ്യ സെഷനില്‍ നാലിന് 56 റണ്‍സെന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. 

രോഹിത് ശര്‍മ (61 പന്തില്‍ 37), ഋഷഭ് പന്ത് (38 പന്തില്‍ 25) എന്നിവരേ നഷ്ടമായതോടെ ഇന്ത്യ ആറിന് 127 എന്ന അവസ്ഥയിലായി. എന്നാല്‍ പൊരുതിനിന്ന പൂജാര പിന്നാലെ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുകയായിരുന്നു. പിന്നാലെ അശ്വിനെ കൂട്ടുപിടിച്ചായി പൂജാരയുടെ രക്ഷാപ്രവര്‍ത്തനം. എന്നാല്‍ 76 പന്തില്‍ 25 റണ്‍സെടുത്ത അശ്വിനെ 74-ാം ഓവറില്‍ കമ്മിന്‍സ് പുറത്താക്കിയത് തിരിച്ചടിയായി. ഇശാന്തിനും തിളങ്ങാനായില്ല. 20 പന്തില്‍ നാല് റണ്‍സെടുത്ത താരത്തെ സ്റ്റാര്‍ക് ബൗള്‍ഡാക്കി. എട്ട് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 210 റണ്‍സാണ് ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ പൂജാര സെഞ്ചുറി തികച്ചു. സെഞ്ചുറിക്ക് ശേഷം വേഗമാര്‍ജിച്ച പൂജാര 123ല്‍ നില്‍ക്കേ റണ്‍ ഔട്ടായതോടെ ഒന്നാം ദിനം കളിയവസാനിപ്പിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios