'തനിക്കെതിരെ വ്യാജ പ്രചാരണം; ആൾകൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥ'; മഞ്ഞപ്പടയ്‌ക്കെതിരെ സി കെ വിനീത്
ആൾകൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് നിലവില്‍ നേരിടുന്നത്. തന്‍റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണിതെന്നും സി കെ വിനീത്
കൊച്ചി: കേരള ബ്ളാസ്റ്റ്ഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പടയ്ക്കെതിരെ നിയമ നടപടിയുമായി സി കെ വിനീത്. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജ പ്രചരണ നടത്തിയ മഞ്ഞപ്പട അംഗങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകി. കരിയർ അവസാനിപ്പിക്കാനുള്ള ആൾകൂട്ട ആക്രമണമാണ് തനിക്കെതിരായി നടക്കുന്നതെന്ന് സി കെ വിനീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കൊച്ചിയിൽ നടന്ന ചെന്നൈ- ബ്ളാസ്റ്റേഴ്സ് മത്സരത്തിനിടയിൽ സി.കെ വിനീത് ഏഴ് വയസ്സുകാരനായ ബോൾ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. മാച്ച് കമ്മീഷണർ സി കെ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചരണത്തിലുണ്ട്. കേരള ബ്ളാസ്റ്റേഴ്സ ആരാധക കൂട്ടായമയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് സി കെ വിനീത് എറണാകുളം കമ്മീഷണർക്ക് പരാതി നൽകിയത്.
മഞ്ഞപ്പടയിലെ ചിലർ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ട്. ടീം വിട്ടവർക്കും ഇപ്പോൾ ടീമിലുള്ളവർക്കും സമാനമായ ആൾകൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് പറഞ്ഞു. മഞ്ഞപ്പട യാഥാർത്ഥ ആരാധക കൂട്ടായ്മയല്ലെന്നും വിനീത് തുറന്നടിച്ചു. ബ്ളാസ്റ്റേഴ്സുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ടീം വിടേണ്ടിവന്ന സാഹചര്യം അടക്കം വെളിപ്പെടുന്നുമെന്ന് മുൻ ബ്ളാസ്റ്റേഴ്സ് താരം വ്യക്തമാക്കി.
"
മിക്ക ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും പരാതിയുണ്ടെന്നും വിനീത് വെളിപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും അവധി കഴിഞ്ഞ് വന്നപ്പോഴേക്കും തന്നെ ചെന്നൈയിന്‍ എഫ്‌സിക്ക് കൈമാറുകയായിരുന്നെന്നും സി കെ വിനീത് വ്യക്തമാക്കുന്നു. ലോണില്‍ ചെന്നൈയിന്‍ എഫ്‌സിയിലാണ് വിനീത് ഇപ്പോള്‍ കളിക്കുന്നത്.