Asianet News MalayalamAsianet News Malayalam

രോഹിതിന് അര്‍ദ്ധ സെഞ്ചുറി, കൂട്ടിന് ധോണി; ഇന്ത്യ കരകയറുന്നു

സിഡ്‌നി ഏകദിനത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ കരകയറുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും എം എസ് ധോണിയുമാണ് ക്രീസില്‍.

ind vs ausis 2018 19 sydney odi fifty for rohit sharma
Author
Sydney NSW, First Published Jan 12, 2019, 2:02 PM IST

സിഡ്‌നി: സിഡ്‌നി ഏകദിനത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ കരകയറുന്നു. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട രോഹിത് ശര്‍മ്മയും(52) എം എസ് ധോണിയുമാണ്(37) ക്രീസില്‍. ഇന്ത്യ 25 ഓവര്‍ പിന്നിടുമ്പോള്‍ 99-3 എന്ന നിലയിലാണ്. 62 പന്തിലാണ് രോഹിത് 38-ാം അര്‍ദ്ധ ശതകം തികച്ചത്. നേരത്തെ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഗോള്‍ഡണ്‍ ഡക്കായി. ബെഹ്‌റന്‍ഡോഫ് ആദ്യ ഓവറിലെ അവസാന പന്തില്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. നായകന്‍ വിരാട് കോലിയാണ് അടുത്തതായി പുറത്തായത്. റിച്ചാര്‍ഡ്‌സ് എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തില്‍ ബാറ്റുവെച്ച കോലിക്ക് പിഴച്ചു. എട്ട് പന്തില്‍ മൂന്ന് റണ്‍സെടുത്ത കോലിയുടെ ഇന്നിംഗ്സ് സ്റ്റോയിനിസിന്‍റെ കൈകളില്‍ അവസാനിച്ചു. ഇതേ ഓവറില്‍ അമ്പാട്ടി റായുഡുവും എല്‍ബിയില്‍ പുറത്തായി. എന്നാല്‍ ഈ തകര്‍ച്ചയില്‍ നിന്ന് രോഹിത്- ധോണി സഖ്യം ഇന്ത്യന്‍ വളയം പിടിക്കുകയായിരുന്നു.


ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടി. 73 റണ്‍ നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജയ്ക്കാണ് ഒരു വിക്കറ്റ്. 

തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 41 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ അവര്‍ക്ക് നഷ്ടമായി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചി(6)ന്റെ വിക്കറ്റ്് ഭുവനേശ്വര്‍ കുമാറെടുത്തപ്പോള്‍ അലക്‌സ് കാരി (24)യെ കുല്‍ദീപ് യാദവ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഭുവനേശ്വറിന്റെ മനോഹരമായ ഒരു ഇന്‍സ്വിങ്ങറിലാണ് ഫിഞ്ച് പുറത്തായത്. ഓഫ് സ്റ്റംപിന് ലക്ഷ്യാക്കി വന്ന പന്ത് ഉള്ളിലേക്ക് സ്വിങ് ചെയ്ത് ഫിഞ്ചിന്റെ മിഡില്‍ സ്റ്റംപെടുത്തു. 

പിന്നാലെ ഒത്തുച്ചേര്‍ന്ന ഉസ്മാന്‍ ഖവാജ (59), ഷോണ്‍ മാര്‍ഷ് (54) കൂട്ടുക്കെട്ടാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഖവാജയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സും ഓസീസിന് നിര്‍ണായക സംഭാവന നല്‍കി. ഇരുവരും 53 റണ്‍സ് ടോട്ടലിനൊപ്പം ചേര്‍ത്തു.  

എന്നാല്‍ കുല്‍ദീപിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ മാര്‍ഷ് ലോങ് ഓണില്‍ ഷമിയുടെ കൈകളില്‍ ഒതുങ്ങി. പിന്നീടെത്തിയ മാര്‍കസ് സ്റ്റോയ്‌നിസി (47)ന്റെ ഇന്നിങ്‌സും റണ്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സഹായിച്ചു. അതിനിടയില്‍ ഹാന്‍ഡ്‌സ്‌കോംപിനെ ഭുവനേശ്വര്‍, ധവാന്റെ കൈകളിലെത്തിച്ചു. ഗ്ലെന്‍ മാക്‌സ്‌വെല്‍ (11) പുറത്താവാതെ നിന്നു. 10 ഓവറില്‍ 66 റണ്‍സ് വഴിങ്ങിയാണ് ഭുവനേശ്വര്‍ രണ്ട് വിക്കറ്റ് നേടിയത്. കുല്‍ദീപ് 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി. ഷമി വിക്കറ്റ് നേടിയെങ്കിലും 10 ഓവറില്‍ 46 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.

Follow Us:
Download App:
  • android
  • ios