Asianet News MalayalamAsianet News Malayalam

അഡ്‌ലെയ്ഡ് ടെസ്റ്റ്: നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടം; ഇന്ത്യ മികച്ച ലീഡിലേക്ക്

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 250 പിന്നിട്ടു. എന്നാല്‍ നാലാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ അഞ്ച വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്ക് ഇപ്പോള്‍ 275 റണ്‍സ് ലീഡായി.

India into big lead against Australia in Adelaide test
Author
Adelaide SA, First Published Dec 9, 2018, 7:39 AM IST

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 250 പിന്നിട്ടു. എന്നാല്‍ നാലാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ അഞ്ച വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്ക് ഇപ്പോള്‍ 275 റണ്‍സ് ലീഡായി. 71 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും രോഹിത് ശര്‍മ (1)യുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 57 റണ്‍സോടെ അജിന്‍ക്യ രഹാനെയും 10 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റ്  വീഴ്ത്തി.

മൂന്നിന് 151 എന്ന നിലയില്‍ നാലാംദിനം പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് പൂജാരയെ ആയിരുന്നു. ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരനായ പൂജാരയെ ലിയോണ്‍ പുറത്താക്കുകയായിരുന്നു. നന്നായിട്ട് ടേണ്‍ കിട്ടുന്ന പിച്ചില്‍ ലിയോണിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ പൂജാര ഷോര്‍ട്ട് ലെഗില്‍ ക്യാച്ച് നല്‍കി മടങ്ങി. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. ഇരുവരും 87 റണ്‍സാണ് ഇന്ത്യയുടെ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്. പൂജാരയ്ക്ക് ശേഷമെത്തിയ രോഹിത് ശര്‍മ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇത്തവണയും ലിയോണ്‍ തന്നെയാണ് വിക്കറ്റ് നേടിയത്. ലിയോണിന്റെ പന്ത് ക്രീസ് വിട്ടിറങ്ങി പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാറ്റിന്റെ മുകള്‍ ഭാഗത്ത് തട്ടി സില്ലി പോയിന്റില്‍ നില്‍ക്കുകയായിരുന്ന ഹാന്‍ഡ്‌കോംപ്‌സിന്റെ കൈകളിലേക്ക്. 

കഴിഞ്ഞ ദിവസം, മുരളി വിജയുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ഹാന്‍ഡ്കോംപ്സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു വിജയ്. രാഹുല്‍ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും വിക്കറ്റ് വലിച്ചെറിഞ്ഞു. ഹേസല്‍വുഡിന്റെ പന്ത് മിഡ് ഓഫിലൂടെ ലോഫ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന് ക്യാച്ച് നല്‍കി മടങ്ങി. ഒരു സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. എന്നാല്‍ നല്ല രിതീയില്‍ കളിച്ചുവരികയായിരുന്ന വിരാട് കോലി പുറത്തായത് നിരാശയുണ്ടാക്കി. 104 പന്തില്‍ 34 റണ്‍സെടുത്ത കോലി നഥാന്‍ ലിയോണിനെ പ്രതിരോധിക്കുന്നതിനിടെ ഷോട്ട് ലെഗില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി.

നേരത്തെ, ഓസീസ് വാലറ്റത്തെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും എറിഞ്ഞൊതുക്കുകയായിരുന്നു. 72 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നഥാന്‍ ലിയോണ്‍ പുറത്താവാതെ 24 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ മൂന്നും ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഓസീസ് എല്ലാവരും പുറത്തായതോടെ ലഞ്ചിന് പിരിയുകയും ചെയ്തു. 

ഏഴിന് 191 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം ആരംഭിച്ചത്. 15 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു സ്റ്റാര്‍ക്ക്. പിന്നാലെ മഴയെത്തി. തുടര്‍ന്ന് അരമണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത്. സ്റ്റാര്‍ക്കിന് പകരമെത്തിയ ലിയോണ്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 24 റണ്‍സാണ് സ്റ്റാര്‍ക്ക് നേടിയത്. എന്നാല്‍, നിലയുറപ്പിച്ച് നില്‍ക്കുകയായിരുന്ന ഹെഡിനെ ഷമി വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ജോഷ് ഹേസല്‍വുഡിനേയും ഇതേ രീതിയില്‍ ഷമി മടക്കിയതോടെ ഓസീസിന്റെ ആദ്യ ഇന്നിങ്സിന് അവസാനമായി. വിക്കറ്റ് പിന്നില്‍ ആറ് ക്യാച്ചുകളാണ് പന്ത് ഒരിന്നിങ്സില്‍ സ്വന്തമാക്കിയത്.

ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26),  ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2) എന്നിവരേയാണ് ഓസീസിന് ആദ്യ രണ്ട് സെഷനില്‍ നഷ്ടമായായത്. ചായയ്ക്ക് ശേഷം പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സ് (34), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (5), പാറ്റ് കമ്മിന്‍സ് (10) എന്നിവരേയും ഇന്ത്യന്‍ ബൗളര്‍മാര്‍ പവലിയനിലെത്തിച്ചു.

നേരത്തെ, ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ മുഖം രക്ഷിച്ചത്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.

Follow Us:
Download App:
  • android
  • ios