Asianet News MalayalamAsianet News Malayalam

അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യയെ ലിയോണ്‍ എറിഞ്ഞൊതുക്കി; ഓസീസ് ബാറ്റിങ് ആരംഭിച്ചു

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 323 റണ്‍സ് വിജയലക്ഷ്യം. അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 307ല്‍ അവസാനിച്ചു. 322 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സ് ലീഡ് നേടിയിരുന്നു ഇന്ത്യ.

Lyon spun India and and Aussies need  323 runs to win
Author
Adelaide SA, First Published Dec 9, 2018, 9:34 AM IST

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 323 റണ്‍സ് വിജയലക്ഷം. അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 307ല്‍ അവസാനിച്ചു. 322 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സ് ലീഡ് നേടിയിരുന്നു ഇന്ത്യ. ഒരുഘട്ടത്തില്‍ ഇതിലും മികച്ച ലീഡ് നേടുമെന്ന് കരുതിയിരുന്നെങ്കിലും ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ആറ് വിക്കറ്റാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ ഒതുക്കിയത്. ഇന്ത്യന്‍ നിരയില്‍ ചേതേശ്വര്‍ പൂജാര (71), അജിന്‍ക്യ രഹാനെ (70), കെ.എല്‍. രാഹുല്‍ (44) എന്നിവരുടെ പ്രകടനമാണ് ശ്രദ്ധിക്കപ്പെട്ടത്. ലിയോണിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റണ്‍സെടുത്തിട്ടുണ്ട്. 

നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ (1) എന്നിവരെ ലിയോണ്‍ മടക്കി അയച്ചു. മൂന്നിന് 151 എന്ന നിലയില്‍ നാലാംദിനം പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് പൂജാരയെ ആയിരുന്നു. ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരനായ പൂജാരയെ ലിയോണ്‍ പുറത്താക്കുകയായിരുന്നു. നന്നായിട്ട് ടേണ്‍ കിട്ടുന്ന പിച്ചില്‍ ലിയോണിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ പൂജാര ഷോര്‍ട്ട് ലെഗില്‍ ക്യാച്ച് നല്‍കി മടങ്ങി. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. പൂജാര- രഹാനെ സഖ്യം 87 റണ്‍സാണ് ഇന്ത്യയുടെ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്. പൂജാരയ്ക്ക് ശേഷമെത്തിയ രോഹിത് ശര്‍മ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇത്തവണയും ലിയോണ്‍ തന്നെയാണ് വിക്കറ്റ് നേടിയത്. ലിയോണിന്റെ പന്ത് ക്രീസ് വിട്ടിറങ്ങി പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാറ്റിന്റെ മുകള്‍ ഭാഗത്ത് തട്ടി സില്ലി പോയിന്റില്‍ നില്‍ക്കുകയായിരുന്ന ഹാന്‍ഡ്‌കോംപ്‌സിന്റെ കൈകളിലേക്ക്. 

പിന്നീടെത്തിയ പന്ത് ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചു. എത്രയും വേഗത്തില്‍ ലീഡുയര്‍ത്തുക എന്നത് മാത്രമായിരുന്നു പന്തില്‍ നിയോഗിക്കപ്പെട്ടത്. 16 പന്ത് മാത്രം നേരിട്ട താരം 28 റണ്‍സ് നേടി. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. പന്ത്, ലിയോണിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാ്ച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ ആര്‍. അശ്വിനെ (5) നിലയുറപ്പിക്കും മുന്‍പെ സ്റ്റാര്‍ക്ക് മടക്കിയയച്ചു. ഏറെ നേരം രഹാനെയ്ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വൈസ് ക്യാപ്റ്റനും മടങ്ങി. പിന്നീടെല്ലാം ചടങ്ങ് പോലെയായിരുന്നു. ഇശാന്ത് ശര്‍മ (0), മുഹമ്മദ് ഷമി (0) എന്നിവരെ യഥാക്രമം സ്റ്റാര്‍ക്കും ലിയോണും മടക്കിയയച്ചു. 

കഴിഞ്ഞ ദിവസം, മുരളി വിജയുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ഹാന്‍ഡ്കോംപ്സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു വിജയ്. രാഹുല്‍ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും വിക്കറ്റ് വലിച്ചെറിഞ്ഞു. ഹേസല്‍വുഡിന്റെ പന്ത് മിഡ് ഓഫിലൂടെ ലോഫ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന് ക്യാച്ച് നല്‍കി മടങ്ങി. ഒരു സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. എന്നാല്‍ നല്ല രിതീയില്‍ കളിച്ചുവരികയായിരുന്ന വിരാട് കോലി പുറത്തായത് നിരാശയുണ്ടാക്കി. 104 പന്തില്‍ 34 റണ്‍സെടുത്ത കോലി നഥാന്‍ ലിയോണിനെ പ്രതിരോധിക്കുന്നതിനിടെ ഷോട്ട് ലെഗില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി.

നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് വാലറ്റത്തെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും എറിഞ്ഞൊതുക്കുകയായിരുന്നു. 72 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നഥാന്‍ ലിയോണ്‍ പുറത്താവാതെ 24 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ മൂന്നും ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഓസീസ് എല്ലാവരും പുറത്തായതോടെ ലഞ്ചിന് പിരിയുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios