ഹോക്കി ലോകകപ്പിന് നാളെ തുടക്കം; സ്വന്തം മണ്ണില്‍ കിരീടമുയര്‍ത്താന്‍ ഇന്ത്യ
ലോകകപ്പിന് നാളെ ഭുവനേശ്വറിൽ തുടക്കമാവും. 16 ടീമുകള്‍ ഏറ്റുമുട്ടും. സ്വന്തം നാട്ടില്‍ കിരീടം നേടാന്‍ ഇന്ത്യ. ടീമിൽ മലയാളി സാന്നിധ്യമായി പി ആര്‍ ശ്രീജേഷ്. ഓസ്‌ട്രേലിയയും അര്‍ജന്‍റീനയും ഇന്ത്യക്ക് കടുത്ത വെല്ലുവിളി...
ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിന് നാളെ ഭുവനേശ്വറിൽ തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ ബൽജിയം വൈകിട്ട് അഞ്ചിന് കാനഡയെ നേരിടും. ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം രാത്രി ഏഴിനാണ്.
ഹോക്കിയിലെ പുതിയ ലോക രാജാക്കന്മാരെ തേടി കലിംഗനാട്ടിൽ 16 ടീമുകളാണ് ഏറ്റുമുട്ടുന്നത്. നാല് ടീമുകള്‍ വീതമുള്ള 4 ഗ്രൂപ്പുകളാണ് പ്രാഥമികറൗണ്ടിൽ. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നവര്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തും. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത് മൂന്നാം റാങ്കുകാരായ ബെല്‍ജിയം, 11-ാം സ്ഥാനത്തുള്ള കാനഡ, പതിനഞ്ചാമതുള്ള ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ്.
മന്‍പ്രീത് സിംഗ് നയിക്കുന്ന ഇന്ത്യന്‍ ടീമിൽ മലയാളി സാന്നിധ്യമായി പതിവുപോലെ പി ആര്‍ ശ്രീജേഷുണ്ട്. 1982ൽ മുംബൈയിലും 2010ൽ ദില്ലിയിലും ലോകകപ്പ് നടന്നതിന് ശേഷം ഇന്ത്യ ആദ്യമായാണ് ഗ്ലാമര്‍ ടൂര്‍ണമെന്‍റിന് വേദിയാകുന്നത്. ഏഷ്യന്‍ ഗെയിംസിലെ നിരാശാജനകമായ പ്രകടനം മറികടക്കാനായി ഇറങ്ങുന്ന ഇന്ത്യക്ക് ഒന്നാം നമ്പര്‍ ടീമായ ഓസ്ട്രേലിയയും ഒളിംപിക് ചാമ്പ്യന്മാരായ അര്‍ജന്‍റീനയും വെല്ലുവിളി ഉയര്‍ത്തും.
1975ൽ അജിത് പാല്‍ സിംഗിന്‍റെ ടീമിലൂടെ സാധ്യമായ വിശ്വവിജയം മന്‍പ്രീത് സിംഗിനും കൂട്ടര്‍ക്കും ആവര്‍ത്തിക്കാനാകുമോയെന്ന് അറിയാന്‍ അടത്ത മാസം 16 വരെ കാത്തിരിക്കാം.