'പകരക്കാരനില്ല'; മുപ്പതോ നാല്‍പ്പതോ വര്‍ഷത്തിനിടയ്ക്ക് കണ്ടെത്താവുന്ന താരം; ധോണിയെ കുറിച്ച് രവി ശാസ്ത്രി
ധോണിക്ക് പകരക്കാരന്‍ ഇല്ലെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. അതേസമയം എവിടെയും ബാറ്റ് ചെയ്യാന്‍ തയ്യാറെന്ന് ധോണി വ്യക്തമാക്കി.
മെല്‍ബണ്‍: എം എസ് ധോണിക്ക് പകരക്കാരന്‍ ഇല്ലെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. അതേസമയം എവിടെയും ബാറ്റ് ചെയ്യാന്‍ തയ്യാറെന്ന് ധോണി വ്യക്തമാക്കി. മുപ്പതോ നാൽപ്പതോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കണ്ടെത്താവുന്ന താരങ്ങളിലൊരാളാണ് ധോണിയെന്നും ഡ്രെസിംഗ് റൂമിൽ മുന്‍ നായകന് ലഭിക്കുന്ന അംഗീകാരം സമാനതകളില്ലാത്തതാണെന്നും ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ അഭിപ്രായപ്പെട്ടു.
ഏകദിനങ്ങളില്‍ എം എസ് ധോണി അഞ്ചാമതും ദിനേശ് കാര്‍ത്തിക്ക് ആറാം സ്ഥാനത്തും ബാറ്റ് ചെയ്യുമെന്നായിരുന്നു പരമ്പരക്ക് മുന്‍പുള്ള ധാരണ. അമ്പാട്ടി റായുഡു
ആയിരുന്നു നാലാം നമ്പറില്‍. എന്നാൽ ധോണി നാലാം നമ്പറില്‍ എത്തണമെന്ന് രോഹിത് ശര്‍മ്മ അഭിപ്രായപ്പെടുകയും അമ്പാട്ടി റായുഡു പരാജയപ്പെടുകയും ചെയ്തപ്പോള്‍ മുന്‍ നായകന് സ്ഥാനക്കയറ്റം ലഭിച്ചു.
ടെസ്റ്റ് പരമ്പരയ്ക്കിടയിൽ ധോണിയുമായി റിഷഭ് പന്ത് ഫോണിലൂടെ മിക്കപ്പോഴും ബന്ധപ്പെട്ടിരുന്നതായും രവി ശാസ്ത്രി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. വേഗം കുറഞ്ഞ ഓസീസ് വിക്കറ്റില്‍ രണ്ട് ജയങ്ങളിലേക്ക് ഇന്ത്യയെ എത്തിച്ചെങ്കിലും ലോകകപ്പ് ടീമിൽ ധോണി എവിടെ ബാറ്റ് ചെയ്യുമെന്നതിൽ ആശയക്കുഴപ്പം വ്യക്തമാണ്.