Asianet News MalayalamAsianet News Malayalam

മെസിയോ റൊണാള്‍ഡോയോ; സംശയമില്ലാതെ റൂണിയുടെ ഉത്തരം

  • റൂണിയും റൊണാള്‍ഡോയും വര്‍ഷങ്ങള്‍ ഒരുമിച്ച് കളിച്ച താരങ്ങളാണ്
rooney reveals who is the best
Author
First Published Jul 17, 2018, 4:55 AM IST

ലണ്ടന്‍: ലോകം നിരവധി വട്ടം ചര്‍ച്ച ചെയ്തിട്ടും ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ് ലിയോണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചവനെന്ന്. ഇരുവര്‍ക്കും ലോകകപ്പ് എന്ന സ്വപ്നം ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും വ്യക്തിഗതമായി പേരിലെഴുതാന്‍ സാധിക്കുന്ന ഒട്ടുമിക്ക നേട്ടങ്ങളും മെസിയും റൊണാള്‍ഡോയും സ്വന്തമാക്കി കഴിഞ്ഞു.

അഞ്ചു തവണ വീതം ബാലന്‍ ഡി ഓര്‍ നേടിയത് മാത്രം മതി രണ്ടു താരങ്ങളുടെയും പ്രതിഭ എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍. പക്ഷേ ആരാണ് ഗോട്ട് ( ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടെെം ) എന്ന ചോദ്യം വരുമ്പോള്‍ ഉത്തരം പറയാന്‍ ആരുമൊന്ന് മടിക്കും. പക്ഷേ, ഇംഗ്ലണ്ടിന്‍റെയും മാഞ്ചസ്റ്റര്‍ യുണെെറ്റഡിന്‍റെയും മിന്നും താരമായിരുന്ന വെയ്‍ന്‍ റൂണിക്ക് ഇക്കാര്യത്തില്‍ സംശയമൊന്നുമില്ല. ചോദിക്കേണ്ട താമസം, ഉത്തരം അതിവേഗമെത്തി.

റൂണിയുടെയും റൊണാള്‍ഡോയുടെയും സൗഹൃദം ഏറെ പ്രശസ്തമാണ്. 2004 മുതല്‍ 2009 വരെ മാഞ്ചസ്റ്ററിന്‍റെ ചുവന്ന കുപ്പായത്തില്‍ ഇരുവരും ഒരുപാട് പന്ത് തട്ടിയിട്ടുണ്ട്. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ചാമ്പ്യന്‍സ് ലീഗ്. എഫ്എ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവയെല്ലാം റൂണി- റോണോ ദ്വയത്തിലൂടെ മാഞ്ചസ്റ്റര്‍ സ്വന്തമാക്കി. റയല്‍ മാഡ്രിഡിലേക്ക് കൂട് മാറിയിട്ടും റോണോയും മാഞ്ചസ്റ്റര്‍ യുണെെറ്റ‍ഡിനോടുള്ള സ്നേഹം പലവട്ടം അദ്ദേഹം പലതരത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും ആരാണ് മികച്ചവന്‍ എന്ന ചോദ്യത്തിന് മുന്നില്‍ സംശയം ഒന്നുമില്ലാതെ റൂണി പറഞ്ഞ ഉത്തരം മെസിയെന്നാണ്. ഇത് ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതായാണ് തോന്നുന്നത്. ഫുട്ബോളിന്‍റെ ചരിത്രം നോക്കുമ്പോള്‍ എക്കാലത്തെയും മികച്ച താരങ്ങളാണ് അവര്‍ രണ്ടു പേരും. എന്നാല്‍ എന്‍റെ കണ്ണില്‍ മികച്ചവന്‍ മെസിയാണ്, എക്കാലത്തെയും മികച്ചവനെന്നും റൂണി പറഞ്ഞു.

മാഞ്ചസ്റ്ററില്‍ നിന്ന് എവര്‍ട്ടണിലേക്ക് മാറിയ റൂണി ഇപ്പോള്‍ ഡി.സി. യുണെെറ്റഡിന് വേണ്ടിയാണ് കളിക്കുന്നത്. എന്തായാലും സി ആര്‍ സെവന്‍റെ മുന്‍ സഹതാരത്തിന്‍റെ വെളിപ്പെടുത്തല്‍ മെസി ആരാധകരുടെ മനസ് നിറച്ചിട്ടുണ്ട്. റൊണാള്‍ഡോ ഈ സീസണില്‍ റയലില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് മാറിയിരുന്നു. 

Follow Us:
Download App:
  • android
  • ios