സ്മിത്തിനെതിരേ മുന്‍ ഓസീസ് താരം; ആരാധകരോട് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ
- പരിശീലകന്‍ ഡാരന്‍ ലീമാന് സംഭവത്തിൽ പങ്കില്ലെന്ന സ്മിത്തിന്‍റെ വാദം തള്ളി കാറ്റിച്ച് രംഗത്തെത്തി.
മെല്‍ബണ്‍: പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരേ മുന്‍ താരം സൈമന്‍ കാറ്റിച്ച്. പരിശീലകന്‍ ഡാരന്‍ ലീമാന് സംഭവത്തിൽ പങ്കില്ലെന്ന സ്മിത്തിന്‍റെ വാദം തള്ളി കാറ്റിച്ച് രംഗത്തെത്തി. പോക്കറ്റില്‍ സൂക്ഷിച്ച വസ്തു മാറ്റാന്‍ വോക്കിടോക്കിയിലൂടെ താരങ്ങള്‍ക്ക് നിര്‍ദേശം നൽകിയത് ലീമാനും പങ്കാളിത്തത്തിന്‍റെ തെളിവാണെന്ന് കാറ്റിച്ച് ചൂണ്ടിക്കാട്ടി. അതേസമയം, ആരാധകരുടെ രോഷം ശമിപ്പിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമം തുടങ്ങി.
ആരാധകര്‍ക്ക് അയച്ച തുറന്ന കത്തിൽ സിഇഒ ജയിംസ് സതര്‍ലന്‍ഡ്, കേപ്ടൗണിലെ നാണക്കേടിന് മാപ്പ് ചോദിച്ചു. വിവാദങ്ങളെ ഒരുമിച്ച് നിന്ന് മറികടക്കാന്‍ ശ്രമിക്കുമെന്ന് താത്ക്കാലിക ക്യാപ്റ്റന്‍ ടിം പെയ്ന്‍ പറഞ്ഞു. വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ നിയോഗിച്ച സമിതി ദക്ഷിണാഫ്രിക്കയിലെത്തി.
സ്മിത്ത്, വാര്‍ണര്‍ പരിശീലകന്‍ ലീമാന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഓസ്ട്രേലിയന്‍ ബോര്‍ഡിന്‍റെ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്രിക്കറ്റിന്‍റെ മാന്യതയ്ക്ക് വിരുദ്ധമായ നടപടികള്‍ക്ക് ആജീവനാന്ത വിലക്ക് വരെ ഏര്‍പ്പെടുത്താനാകും. ഐപിഎല്ലിൽ നിന്ന് സ്മിത്തിനെും വാര്‍ണറിനെയും പുറത്താക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും, ബിസിസിഐയുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് ടീമുകള്‍.